കൊല്ലം: കൊച്ചിയില്‍ പുറംകടലിൽ മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്‌നറുകളില്‍ മൂന്നെണ്ണം കൊല്ലം നീണ്ടകര തീരത്തടിഞ്ഞു. ഇന്നുരാവിലെ നാലുമണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ ആലപ്പാട് തീരത്തടിഞ്ഞത്.
അഞ്ചുമണിയോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന്‌സെറ്റ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞവ തുറന്ന അവസ്ഥയില്‍ ഉണ്ടെങ്കിലും സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്.
നേരത്തെകണ്ടെയ്‌നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞിരുന്നു. ഇതും കാലിയായ അവസ്ഥയിലായിരുന്നു.
ഇന്നലെ രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കണ്ടത്. കണ്ടെയ്നർ കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു.
ഇതു കണ്ടെത്തിയ ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതേ സമയംമുങ്ങിയ കപ്പലില്‍നിന്നുള്ള കണ്ടെയ്നറുകള്‍ കരതൊട്ടാല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ 73 എണ്ണം കാലിയാണ്.
13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
ബാക്കി കണ്ടെയ്നറുകളിൽ എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്നറുകള്‍ ഒഴുകി കേരളതീരം തൊട്ടാല്‍ കസ്റ്റംസിനാണ് പിന്നെ ഇതിൻ്റെ പൂര്‍ണ ഉത്തരവാദിത്വം.
തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് ഈ കപ്പലിലുള്ളത്. ഇതില്‍നിന്ന് ചരക്കുകള്‍ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്.
കരതൊടുന്നതനുസരിച്ച് സംഘമെത്തി കണ്ടെയ്നറുകള്‍ പരിശോധിക്കുകയും അപകടകരമല്ലാത്ത വസ്തുക്കളുള്ളത് കൊച്ചി തുറമുഖത്തേക്ക് എത്തിക്കുകയും ചെയ്യും. ഇല്ലെങ്കില്‍ സമീപത്തെ കസ്റ്റംസ് ഓഫീസിന്റെ കസ്റ്റഡിയിലാകും.
പിന്നീട് കാര്‍ഗോയുടെ കസ്റ്റംസ് ഏജന്റിനെ വിളിപ്പിക്കുകയും ‘ബില്‍ ഓഫ് എന്‍ട്രി’ അഥവാ കണ്ടെയ്നറുകളില്‍ എന്തൊക്കെയുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കും.
എല്‍സ കപ്പലിന്റെ കാര്യത്തില്‍ എംഎസ്സി മെഡിറ്ററേനിയന്‍ ഷിപ്പിങ് തന്നെയാണ് ഏജന്റ്. ബില്ലില്‍ രേഖപ്പെടുത്താത്ത വസ്തുക്കള്‍ ഉണ്ടോയെന്ന കാര്യത്തിലാണ് പ്രധാന പരിശോധന.
ഇതിനെല്ലാം കപ്പല്‍ ഉടമകള്‍ നികുതിയടയ്‌ക്കേണ്ടി വരും. അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരിക്കും