നോട്ട് ബുക്കിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകൾ; സ്കൂളിലേക്കുപോയ പെൺകുട്ടിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത, കബളിപ്പിക്കൽ സംശയിച്ച് പൊലീസ്
കോലഞ്ചേരി ∙ സ്കൂളിലേക്കുപോയ പെൺകുട്ടിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്.
മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെയും രമ്യയുടെയും ഏകമകൾ ആദിത്യ (16) ആണ് മരിച്ചത്.
കുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും, അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്നും, തന്നെ ഏറെ സ്നേഹിക്കുന്ന മാതാപിതാക്കളെ ഓർത്ത് ദുഃഖമുണ്ടെങ്കിലും ആ നഷ്ടം സഹിക്കാനാകുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിയുടെ നോട്ട്ബുക്കുകളിൽ കൊറിയൻ ഭാഷയിൽ എഴുതിയ കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടി കബളിപ്പിക്കപ്പെട്ടതാകാമെന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി കുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്നും, ഫോൺ ലോക്ക് ചെയ്തിരിക്കുന്നതിനാൽ സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഒൻപത് മണിയോടെ ക്വാറിയുടെ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂൾ ബാഗിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. തുടർന്നാണ് ക്വാറിക്കുള്ളിൽ ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്.
ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്‌സ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ആദിത്യ. രാവിലെ 7.45ഓടെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി, ഏകദേശം 100 മീറ്റർ അകലെയുള്ള ക്വാറിയിൽ ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
English Summary
Police are investigating the death of a 16-year-old schoolgirl whose body was found in a granite quarry in Kolenchery under suspicious circumstances. A three-page note written in English was recovered from her school bag, in which she mentioned emotional distress following the death of a Korean friend she met through Instagram. Police are examining whether the girl was misled and have sent her locked mobile phone for technical analysis. The student, who had left home for school in the morning, is believed to have jumped into the nearby quarry.
kolenchery-schoolgirl-death-quarry-note-found-police-probe
Kolenchery, Schoolgirl death, Quarry incident, Kerala police, Suicide note, Instagram friend, Minor death, Student tragedy, Chottanikkara, Crime news









