രാജ്യത്തിനാകെ മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. വിനോദസഞ്ചാരികളാണ് ഈ ന്യൂജന്‍ സര്‍വീസിനെ ഹിറ്റാക്കിയത്തിൽ വലിയ പങ്ക് വഹിച്ചത്. ചെറിയ നിരക്കില്‍ എ.സി ബോട്ടില്‍ സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് വാട്ടർ മെട്രോയുടെ സര്‍വീസിന്റെ പ്രത്യേകത.
വാട്ടർ മെട്രോയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോൾ വാട്ടർ മെട്രോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡിന്റെ മുന്നിലുള്ള വെല്ലുവിളികള്‍ വലുതാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് ഹൈക്കോര്‍ട്ട്-ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്. എന്നാല്‍ ആവശ്യത്തിന് ബോട്ടുകളില്ലാത്തത് സര്‍വീസിനെ സാരമായി ബാധിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ ദീര്‍ഘനേരം ക്യൂ നിന്നാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കുന്നത്. സര്‍വീസുകള്‍ക്കിടയിലെ ഇടവേളയും ഇപ്പോള്‍ കൂടുതലാണ്. ഇതു കുറച്ചെങ്കില്‍ മാത്രമേ തിരക്ക് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് കെ.എം.ആര്‍.എല്‍ പറയുന്നത്. ഫോര്‍ട്ടുകൊച്ചിയിലേക്ക് മാത്രം എട്ട് ബോട്ടുകളെങ്കിലും വേണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
നിലവില്‍ 50 ലക്ഷം രൂപയാണ്വാട്ടർ മെട്രോയുടെ പ്രതിമാസ വരുമാനം. എന്നാൽ ഈ സർവീസ് ലാഭത്തിലെത്താന്‍ പ്രതിമാസ വരുമാനം ഇനിയുമേറെ വര്‍ധിപ്പിക്കേണ്ടതുണ്ട്. പുതിയ റൂട്ടുകള്‍ സജീവമാകുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. എങ്കില്‍ മാത്രമേ വരുമാനത്തില്‍ സ്ഥിരത വരുത്താന്‍ സാധിക്കുകയുള്ളു.
Read More: രാജ്യത്ത് ആദ്യം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌ട്രോക്ക് ചികിത്സയ്ക്ക് നൂതന സംവിധാനം
Read More: വട്ടവട ചിലന്തിയാറിലെ തടയണ ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം