കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചിട്ടും,
മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കത്തിൽ വലഞ്ഞ് കോൺഗ്രസ്.
ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും നഗരസഭയുടെ അമരക്കാരനെ നിശ്ചയിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ഗ്രൂപ്പ് വൈരവും സാമുദായിക പരിഗണനകളും ചർച്ചകളിൽ വിഘാതം സൃഷ്ടിക്കുകയാണ്.
ഗ്രൂപ്പ് പോരിൽ തട്ടി ‘കൈ’
ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യുവിനായി ‘എ’ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്.
എന്നാൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, പാലാരിവട്ടം കൗൺസിലർ അഡ്വ. വി.കെ. മിനിമോൾ എന്നിവർക്കായി ‘ഐ’ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നു.
ഐ ഗ്രൂപ്പിനുള്ളിൽ തന്നെ ദീപ്തി വേണോ മിനിമോൾ വേണോ എന്ന കാര്യത്തിൽ കടുത്ത ഭിന്നതയുണ്ട്.
കൗൺസിലർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഷൈനി മാത്യുവിന് നേരിയ മുൻതൂക്കമുണ്ടെന്നാണ് സൂചന.
സീനിയോറിറ്റിയും സമുദായവും
പാർട്ടിയിലെ സംഘടനാപരമായ സീനിയോറിറ്റി പരിഗണിച്ച് ദീപ്തി മേരി വർഗീസിനെ മേയറാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.
എന്നാൽ പശ്ചിമ കൊച്ചിയുടെ വികസന പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ഷൈനി മാത്യുവിനെ പിന്തുണച്ച് ബ്ലോക്ക് പ്രസിഡന്റുമാർ നേതൃത്വത്തിന് കത്ത് നൽകി.
ഇതിനിടെ, മേയർ സ്ഥാനം ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് നൽകണമെന്ന ആവശ്യവുമായി വരാപ്പുഴ അതിരൂപതയുടെ അൽമായ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
ലത്തീൻ വിഭാഗത്തെ പരിഗണിച്ചാൽ മിനിമോളിനോ ഷൈനിക്കോ സാധ്യതയേറും.
തീരുമാനം കെപിസിസിയിലേക്ക്?
ഇന്ന് ചേരുന്ന കോർപ്പറേഷൻ കോർ കമ്മിറ്റി യോഗത്തിൽ സമവായമുണ്ടായില്ലെങ്കിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിടും.
മേയർ പദവി ടേം അടിസ്ഥാനത്തിൽ പങ്കിടാനുള്ള സാധ്യതയും പാർട്ടി ആലോചിക്കുന്നുണ്ട്.
മേയർ സ്ഥാനം വനിതകൾക്കായി സംവരണം ചെയ്ത സാഹചര്യത്തിൽ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള ഒരാളെ പരിഗണിച്ചേക്കും.
English Summary:
The Congress party is struggling to finalize the Mayor candidate for Kochi Corporation due to intense group feuds between ‘A’ and ‘I’ factions, despite winning the local body elections. Candidates like Shiny Mathew, Deepthi Mary Varghese, and V.K. Minimol are the top contenders.









