വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
പാലാരിവട്ടം സ്വദേശിയായ അയൂബിയെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിനിയും വിവാഹമോചിതയുമായ യുവതിയുടെ പരാതിയിലാണ് നടപടി. 2022-ലാണ് പരാതിക്കാരിയുമായി പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 മുതൽ 2026 ജനുവരി വരെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
രണ്ട് അപ്പാർട്ട്മെന്റുകളിൽ പീഡനം
കൊച്ചിയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽ വച്ചാണ് പീഡനം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പീഡനത്തെ തുടർന്ന് യുവതി രണ്ട് തവണ ഗർഭിണിയായതായും, എന്നാൽ ഇരുവട്ടവും പ്രതി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചതായും പരാതിയിൽ പറയുന്നു.
നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണി
യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രതി മൊബൈലിൽ പകർത്തിയതായും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്.
ഈ ഭീഷണി ഉപയോഗിച്ച് 15 ലക്ഷം രൂപയും 10 പവൻ സ്വർണവും തട്ടിയെടുത്തുവെന്നും യുവതി പരാതിയിൽ പറയുന്നു.
ഫ്ലാറ്റിൽ നിന്ന് അറസ്റ്റ്
പരാതിയിൽ അന്വേഷണം ആരംഭിച്ച സെൻട്രൽ പൊലീസ് പ്രമുഖ നടിയുടെ ഭർത്താവിന്റെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊലഭീഷണി
കൊച്ചിയിൽ ‘പ്രൈം ടൈം ഇവന്റ്സ്’ എന്ന സ്ഥാപനമാണ് പ്രതി നടത്തുന്നത്. തട്ടിയെടുത്ത പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഇതുമൂലമുള്ള മാനസികാഘാതം കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി പൊലീസിനെ അറിയിച്ചു.









