കെ.എം. മാണി സ്മാരകം എവിടെ? ആറുവർഷം പിന്നിട്ടിട്ടും പാലായിൽ പഠനകേന്ദ്രം യാഥാർഥ്യമായില്ല
പാലാ: ഇടത് സർക്കാർ വാഗ്ദാനം ചെയ്ത കെ.എം. മാണി സ്മാരകം ആറു വർഷം കഴിഞ്ഞിട്ടും കടലാസിൽ തന്നെ തുടരുകയാണ്.
മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാർട്ടി സ്ഥാപക നേതാവിന്റെ സ്മരണ നിലനിർത്താൻ ഉചിതമായ പദ്ധതി നടപ്പാക്കാൻ കഴിയാത്തതിൽ കേരള കോൺഗ്രസ് (മാണി) അണികളിൽ ശക്തമായ അമർഷം ഉയരുന്നുണ്ട്.
ഈ അസന്തോഷം പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കെതിരായ വിമർശനങ്ങളായാണ് മാറുന്നത്.
മുൻ ധനമന്ത്രി കെ.എം. മാണിയുടെ പേരിൽ പാലായിൽ സ്മാരകവും പഠന-ഗവേഷണ കേന്ദ്രവും സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് 2020–21 ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.
കെ.എം. മാണിയുടെ പേരിലുള്ള ഫൗണ്ടേഷനാണ് തുക അനുവദിച്ചത്. 2020 ഫെബ്രുവരി 7ന് ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആറ് ബജറ്റുകൾ കൂടി നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും സ്മാരക നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഈ മാസം 29ന് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് കൂടി അവതരിപ്പിക്കാനിരിക്കെയാണ് വിഷയമ വീണ്ടും ചർച്ചയാകുന്നത്.
കെ.എം. മാണിയെ ബഹുമാനിക്കുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ടെന്നും, അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ തുക അനുവദിച്ചത് രാഷ്ട്രീയ മാന്യതയുടെ ഭാഗമാണെന്നുമായിരുന്നു അന്ന് തോമസ് ഐസക് വിശദീകരിച്ചത്.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പഠനകേന്ദ്രത്തിനായി അഞ്ച് കോടി രൂപ അനുവദിക്കാൻ ആവശ്യപ്പെട്ടതെന്ന് ജോസ് കെ. മാണിയും 2020 ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഇതുവരെ സ്മാരകത്തിനായി ഭൂമിയോ നിർമാണ തുകയോ അനുവദിച്ചിട്ടില്ല.
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് സർക്കാരോ കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പോ വ്യക്തമായ വിശദീകരണവും നൽകിയിട്ടില്ല.
ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് നടത്തുന്ന മൂന്ന് മേഖല ജാഥകളിൽ മധ്യമേഖല ജാഥ നയിക്കുന്നത് ജോസ് കെ. മാണിയാണ്.
പാർട്ടിയുടെ സ്ഥാപക നേതാവിന്റെ പേരിൽ പ്രഖ്യാപിച്ച സ്മാരക പദ്ധതി ഇതുവരെ യാഥാർഥ്യമാകാത്തതിനെക്കുറിച്ച് ജാഥക്കാലത്ത് ചെയർമാൻ എന്ത് മറുപടി നൽകുമെന്നതാണ് അണികൾ ഉറ്റുനോക്കുന്നത്.
കെ.എം. മാണിയുടെ നിര്യാണത്തിന് പിന്നാലെ കേരള കോൺഗ്രസ് (മാണി) യുഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്ന ഘട്ടത്തിലാണ് പിണറായി സർക്കാർ സ്മാരകത്തിനായി ബജറ്റിൽ തുക പ്രഖ്യാപിച്ചത്.
തുടർന്ന് 2020 മെയ് മാസത്തിൽ ജോസ് കെ. മാണിയും കൂട്ടരും എൽഡിഎഫിൽ ചേർന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെ.എം. മാണി.
ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായതും, ഏറ്റവും കൂടുതൽ തവണ മന്ത്രിയായതും, ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായതുമെന്ന റെക്കോർഡുകൾ അദ്ദേഹത്തിന്റേതാണ്.
ധനവകുപ്പ് 11 വർഷം 8 മാസം, നിയമവകുപ്പ് 21 വർഷം 2 മാസം എന്നിങ്ങനെ ഏറ്റവും കൂടുതൽ കാലം കൈകാര്യം ചെയ്ത മന്ത്രിയെന്ന റെക്കോർഡും കെ.എം. മാണിയുടെ പേരിലാണ്.
English Summary
Six years after the LDF government announced a memorial and research centre in Palai for former Finance Minister K.M. Mani, the project remains unimplemented. Despite a ₹5 crore budget allocation in 2020–21, neither land nor construction has begun, triggering discontent among Kerala Congress (Mani) supporters and raising questions ahead of upcoming elections.
km-mani-memorial-palai-delay-six-years
KM Mani, Kerala Congress Mani, Jose K Mani, LDF government, memorial project, Palai news, Kerala politics, budget announcement









