ആറ് വർഷം… ചെരിഞ്ഞത് 744 കാട്ടാനകൾ…മനുഷ്യ–വന്യമൃഗ സംഘർഷവും വൈദ്യുതാഘാതവും ട്രെയിൻ ഇടിച്ചുമടക്കം ഒഴിവാക്കാമായിരുന്ന മരണങ്ങൾ… ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്!
കൊച്ചി:
സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ 744 കാട്ടാനകൾ ചരിഞ്ഞതായി വനംവകുപ്പിന്റെ പഠനറിപ്പോർട്ട്. ഇതിൽ 10.4 ശതമാനം മരണങ്ങളും മനുഷ്യ–വന്യമൃഗ സംഘർഷത്തിന്റെ ഫലമായാണെന്നത് ആശങ്ക ഉയർത്തുന്നു. 2024–25 വർഷത്തിലാണ് ഏറ്റവുമധികം കാട്ടാന മരണങ്ങൾ രേഖപ്പെടുത്തിയത് – 150.
കാട്ടാനകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ National Green Tribunal Chennai Benchൽ വനംവകുപ്പ് സമർപ്പിച്ച പഠനറിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
2019 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് വനംവകുപ്പ് പഠനം നടത്തിയത്. ഈ ആറുവർഷക്കാലത്ത് പ്രതിവർഷം ശരാശരി 124 കാട്ടാനകൾ വീതമാണ് സംസ്ഥാനത്ത് ചരിഞ്ഞത്.
കേരളത്തിൽ നിലവിൽ 2,000 മുതൽ 2,785 വരെ കാട്ടാനകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ശരാശരി വാർഷിക മരണനിരക്ക് 4.45 ശതമാനം മുതൽ 6.2 ശതമാനം വരെ വരെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചരിയുന്ന കാട്ടാനകളിൽ വലിയ പങ്കും ഒരു വയസിൽ താഴെയുള്ള ആനക്കുട്ടികളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മരണനിരക്ക് കൂടുതലായി രേഖപ്പെടുത്തിയത്.
ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ക്ഷാമമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
മൊത്തം മരണങ്ങളിൽ 89.6 ശതമാനം സ്വാഭാവിക മരണങ്ങളാണ്. ഇവയിൽ 12.10 ശതമാനം രോഗങ്ങൾ മൂലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്താലും ചില കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്.
ഒഴിവാക്കാനാവുമായിരുന്ന 77 മരണം
പഠനകാലയളവിൽ മനുഷ്യ–വന്യമൃഗ സംഘർഷത്തിൽ 77 കാട്ടാനകൾ ചരിഞ്ഞതായാണ് കണ്ടെത്തൽ.
ഇതിൽ,
5.51 ശതമാനം വൈദ്യുതാഘാതമേറ്റ്
1.08 ശതമാനം ട്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടിച്ച്
1.08 ശതമാനം സ്‌ഫോടക വസ്തുക്കൾ മൂലം
0.54 ശതമാനം വേട്ടയാടലിനെ തുടർന്നും
മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം നിലവിൽ ഭദ്രമായ നിലയിലാണെങ്കിലും, വൈദ്യുതാഘാതം, വാഹനമിടിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കർശന നടപടികൾ, തീറ്റ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കിയാൽ കാട്ടാനകളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും വനംവകുപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary
A total of 744 wild elephants died in Kerala over the last six years, according to a study report submitted by the Forest Department to the National Green Tribunal, Chennai Bench.









