കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികർത്താവ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ. മാർഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തിൽ പി.എൻ.ഷാജി ( ഷാജി പൂത്തട്ട-51) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നൃത്താധ്യാപകനായ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെട്ട വിധികർത്താവാണ് കണ്ണൂരിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ചത്.
രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിധി കർത്താക്കൾ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘർഷം നടന്നിരുന്നു. കൂടുതൽ സംഘർഷസാധ്യത കണക്കിലെടുത്ത് മത്സരങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിർത്തിവെക്കുകയായിരുന്നു.
ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സർവകലാശാല യൂണിയൻ വാട്‌സ് ആപ് സന്ദേശം തെളിവായി നൽകി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോൺമെന്റ് പോലീസ് വേദിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് കന്റോൺമെന്റ് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സിറ്റി പോലീസ് അറിയിച്ചു.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയായി സിറ്റി പോലീസ് അറിയിച്ചു. അച്ഛൻ: പി.സഹദേവൻ. അമ്മ: പൂത്തട്ട ലളിത. ഭാര്യ: ഷംന (ധർമടം). സഹോദരങ്ങൾ : അനിൽകുമാർ (കാപ്പാട്), പരേതനായ സതീശൻ (അഴീക്കൽ). സംസ്‌കാരം വ്യാഴാഴ്ച 12-ന് പയ്യാമ്പലത്ത് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.