യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത് വൈസ് ചാൻസലർ. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിച്ചത്.
വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകാനാണ് തീരുമാനം.
കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും ആണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ഭാരതാംബ വിവാദത്തിന് പിന്നാലെ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വലിയ വിവാദമായിരുന്നു.
സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിൽ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു.
ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഇടം പിടിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി അറിയിച്ച് രജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ–മെയില്‍ അയച്ചു.
എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
തുടര്‍ന്ന് ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്.
‘ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രം’; ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്
തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് കത്ത് അയച്ച് സംസ്ഥാന മന്ത്രിസഭ. ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ.
മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് സർക്കാരിന്റെ വിശദീകരണം. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല എന്നും കത്തിൽ പറയുന്നു.
രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജൂണ്‍ 25ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവർണർക്ക് സന്ദേശം കൈമാറുന്നതെന്ന് കത്തില്‍ പറയുന്നു.
ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Summary: Kerala University Vice Chancellor suspends Registrar over the Bharathambha controversy during an event at the university’s Senate Hall. The action was taken using special powers granted to the VC.