കെ- റെയിലിന് പകരം അതിവേഗപ്പാത
തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം മാറ്റിവയ്ക്കപ്പെട്ട കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ ദൈർഘ്യമുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.
സംസ്ഥാനത്ത് ഉയർന്ന വേഗതയിലുള്ള റെയിൽ ഗതാഗത സംവിധാനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ തത്വാനുമതി നേടുന്നതിനായി ഔദ്യോഗികമായി കത്തയയ്ക്കാനും ആവശ്യമായ ചർച്ചകൾ ആരംഭിക്കാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കേന്ദ്രാനുമതി ലഭിച്ചാൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും സാങ്കേതിക–സാമ്പത്തിക വശങ്ങൾ, വായ്പാ സ്രോതസ്സുകൾ എന്നിവ അന്തിമമായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
പദ്ധതി നടപ്പാക്കിയാൽ 12 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകും എന്നാണ് വിലയിരുത്തൽ.
ആർആർടിഎസ് പദ്ധതി നാല് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കും.
രണ്ടാം ഘട്ടത്തിൽ തൃശൂർ–കോഴിക്കോട് മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാം ഘട്ടത്തിൽ കോഴിക്കോട്–കണ്ണൂർ ലൈനും, അവസാന ഘട്ടത്തിൽ കണ്ണൂർ–കാസർകോട് ലൈനും പൂർത്തിയാക്കും.
തുടർന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരം മുതൽ കന്യാകുമാരിയിലേക്കും, കാസർകോട് വഴി മംഗലാപുരത്തേക്കും പദ്ധതി നീട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
English Summary
The Kerala cabinet has given in-principle approval for a 583-km Regional Rapid Transit System (RRTS) from Thiruvananthapuram to Kasaragod, as an alternative to the stalled K-Rail Silver Line project. The state will seek central government approval and aims to complete the project in four phases within 12 years, providing high-speed rail connectivity across Kerala and future extensions to neighbouring states.
kerala-rrts-project-thiruvananthapuram-kasaragod-cabinet-approval
Kerala, RRTS, K-Rail, Silver Line, High Speed Rail, Kerala Cabinet, Transport Project, Thiruvananthapuram, Kasaragod









