ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്
കൊച്ചി: നാട്ടാനകൾക്ക് ഇനി വിശ്രമം; ഉത്സവപ്പറമ്പുകളിലേക്ക് 360 റോബോട്ട് കൊമ്പൻമാർ
നാട്ടാനകൾക്ക് ഇനി ഉത്സവപ്പറമ്പുകളിൽ കഷ്ടപ്പെടേണ്ടതില്ല.
ഉത്സവ എഴുന്നള്ളിപ്പുകൾക്കായി 360 റോബോട്ട് ആനകളെ ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ്.
2022-ൽ ഇരിങ്ങാലക്കുട ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി കേരളത്തിലെ ആദ്യ റോബോട്ട് ആന നൽകിയ സംഘടനയാണ് അഞ്ചു വർഷത്തിനുള്ളിൽ 360 റോബോട്ട് ആനകളെ ക്ഷേത്രങ്ങൾക്ക് സൗജന്യമായി നൽകാൻ ലക്ഷ്യമിടുന്നത്.
പീറ്റാ ഇന്ത്യയും വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സും പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾക്ക് 13 റോബോട്ട് ആനകൾ ഇതിനകം കൈമാറി.
കഴിഞ്ഞയാഴ്ച ചാലക്കുടി പേരാമ്പ്ര കുന്നുംപുറം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനാണ് ഏറ്റവും ഒടുവിലത്തെ റോബോട്ട് ആന ലഭിച്ചത്. ആലപ്പുഴയിലേക്ക് രണ്ട് ആനകൾ ഉടൻ തയ്യാറാകുമെന്നും 11 ആനകൾ കൂടി നിർമാണ ഘട്ടത്തിലാണെന്നും സംഘടന അറിയിച്ചു.
ചാലക്കുടിയിലും വടക്കൻ പറവൂരിലുമാണ് റോബോട്ട് ആനകളുടെ നിർമാണം. ഫൈബർ, പ്ലാസ്റ്റർ ഓഫ് പാരീസ്, സ്പോഞ്ച്, സിന്തറ്റൈസ്ഡ് ചകിരി എന്നിവ ഉപയോഗിച്ച് ഇരുമ്പ് ചട്ടക്കൂടിലാണ് നിർമ്മാണം. തുമ്പിക്കൈ, ചെവി, വാൽ എന്നിവ ചലിപ്പിക്കാനും കഴിയും.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർ വയറിനകത്താണ് സ്ഥാപിച്ചിരിക്കുന്നത്. കഴുത്ത് ഇളക്കാനും കണ്ണുകൾ അനക്കാനും തുമ്പിക്കൈയിലൂടെ വെള്ളം ചീറ്റാനും സാധിക്കും. കൊമ്പുകൾ ഊരി മാറ്റാവുന്ന സംവിധാനവുമുണ്ട്.
റിമോട്ട് കൺട്രോളിലൂടെയാണ് പ്രവർത്തനം.
ജീവനുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകുന്ന ക്ഷേത്രങ്ങൾക്കാണ് റോബോട്ട് ആനകൾ സൗജന്യമായി നൽകുന്നത്.
തിരികെ നൽകേണ്ടതില്ലെന്നും മറ്റ് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾക്കായി ഉപയോഗിക്കാമെന്നും സംഘടന അറിയിച്ചു. മൂന്നു വർഷത്തിനുള്ളിൽ എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ സംഘടനയുടെ ചെലവിൽ പരിഹരിക്കും.
ഒരു റോബോട്ട് ആനയുടെ നിർമ്മാണ ചെലവ് 6.5 മുതൽ 8 ലക്ഷം രൂപ വരെയാണ്.
10 അടി ഉയരവും ഏകദേശം 800 കിലോ ഭാരവുമുള്ള ആനയിൽ നാലുപേർക്ക് ഒരേസമയം ഇരിക്കാനും കഴിയും.
2013-ൽ പെരുമ്പാവൂരിലെ ഒരു ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞ് മൂന്ന് സ്ത്രീകൾ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവമാണ് ഈ ആശയത്തിന് പ്രചോദനമായതെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം വ്യക്തമാക്കി.
English Summary
Elephants used for temple festivals in Kerala may soon get relief as Heritage Animal Task Force plans to distribute 360 robotic elephants within five years. Supported by PETA India and Voice for Asian Elephants, the initiative aims to prevent cruelty and accidents involving live elephants. Thirteen robotic elephants have already been distributed, with more under construction. The robots closely mimic real elephants and will be provided free to temples that pledge not to use live elephants for processions.
kerala-robot-elephants-temple-festivals-animal-welfare
Robot Elephant, Kerala Temples, Animal Welfare, Heritage Animal Task Force, PETA India, Festival News, Elephant Protection









