കോട്ടയം: രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ വായ്പ അനുവദിച്ചത് കേരളത്തിലെന്ന് റിപ്പോർട്ട്.
2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 7,619.64 കോടി രൂപയാണ് കേരളത്തിൽ വിതരണംചെയ്ത വിദേശപഠനവായ്പ.
66,159 അക്കൗണ്ടുകളിലായാണ് ഇത്രയേറെ തുക വായ്പയായി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നൽകിയ കണക്കാണ് മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളം തന്നെയാണ് ഒന്നാമത്. 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ.
ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പറയുന്നു.
വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണമെന്നും റിപ്പോർട്ടിലുണ്ട്. നല്ലതൊഴിൽ കിട്ടാതെ, രണ്ടുവർഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. പലകുടുംബങ്ങളും കടക്കെണിയിലായി.
വായ്പ നൽകിയത് ഇങ്ങനെ:
സംസ്ഥാനം, തുക(കോടിയിൽ)
കേരളം: 7619.64
മഹാരാഷ്ട്ര: 6158.22
ആന്ധ്രപ്രദേശ്: 5168.34
തെലങ്കാന: 5103.77
കർണാടക: 4027.82
തമിഴ്നാട്: 3530.41