ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി
കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി.
2024-ൽ 1,02,963 കേസുകൾ തീർപ്പാക്കിയ കോടതി, 2025-ൽ ഇതുവരെ 1,09,239 കേസുകൾ തീർപ്പാക്കി.
ഇതോടെ കേസുതീർപ്പിൽ ആറുശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ബെഞ്ചും ബാറും തമ്മിലുള്ള ഫലപ്രദമായ ടീംവർക്കാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
കേസുകൾ തീർപ്പാക്കുന്നതിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇത്തവണയും ഒന്നാമതെത്തി.
അദ്ദേഹം 15,026 കേസുകളാണ് ഇതുവരെ തീർപ്പാക്കിയത്. ജസ്റ്റിസ് സി.എസ്. ഡയസ് (8,713), ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് (7,627), ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് (5,936) എന്നിവരും മുൻനിരയിലാണ്.
അതേസമയം, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇപ്പോഴും ആശങ്കയുണർത്തുന്നതാണ്. സിവിൽ വിഭാഗത്തിൽ മാത്രം 2,07,081 കേസുകളാണ് തീർപ്പുകൽപ്പിക്കാനുളളത്.
ഇതിൽ 1,47,963 കേസുകൾ ഒരു വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണ്. ക്രിമിനൽ വിഭാഗത്തിൽ 50,785 കേസുകളുണ്ടെന്നും, അതിൽ 34,835 എണ്ണം ഒരു വർഷത്തിനപ്പുറം പഴക്കമുള്ളവയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും കേസുകൾ നീണ്ടുപോകാൻ പ്രധാന കാരണങ്ങളാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇ-ഫയലിംഗ് പോലുള്ള നവീന സംവിധാനങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും, കേസുകളുടെ എണ്ണം വർധിക്കുന്നതും തീർപ്പിൽ വൈകലിന് കാരണമാകുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
English Summary
The Kerala High Court has achieved record speed in case disposal, resolving 1,09,239 cases so far in 2025, surpassing the total of 1,02,963 cases disposed of in 2024. This marks an increase of over six percent. Justice P.V. Kunhikrishnan leads in individual case disposals, followed by several other judges. However, a large backlog remains, especially in civil cases, raising concerns. Experts cite staff shortages and procedural complexities as key reasons for delays, despite the introduction of systems like e-filing.
kerala-high-court-record-case-disposal-2025
Kerala High Court, Case Disposal, Judiciary, Justice P V Kunhikrishnan, Pending Cases, Civil Cases, Criminal Cases









