കള്ളക്കേസിൽ ജയിലിൽ കഴിഞ്ഞത് 54 ദിവസം; പ്രവാസിക്ക് 10 ലക്ഷം നഷ്ടപരിഹാരം; കുടുംബത്തിനും തുക നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മാലമോഷണക്കുറ്റം ചുമത്തി പ്രവാസി മലയാളിയെ അന്യായമായി ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടി.
കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ താജുദ്ദീനെ കള്ളക്കേസിൽ കുടുക്കി 54 ദിവസം തടവിൽ പാർപ്പിച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിന് പുറമെ, താജുദ്ദീന്റെ ഭാര്യക്കും മക്കൾക്കും ഓരോ ലക്ഷം രൂപ വീതം നൽകണമെന്നും കോടതി നിർദേശിച്ചു.
വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും ഗുരുതരമായി ലംഘിച്ച സംഭവമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2019ൽ തന്നെ താജുദ്ദീൻ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നുവെങ്കിലും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഇപ്പോൾ നഷ്ടപരിഹാരം അനുവദിച്ചത്.
ചെയ്യാത്ത കുറ്റത്തിന് പെരുന്നാൾ ദിനങ്ങൾ ഉൾപ്പെടെ 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കഴിയേണ്ടി വന്നത്. ഈ കേസിനെ തുടർന്ന് ഖത്തറിലെ താജുദ്ദീന്റെ ബിസിനസ് തകരുകയും അവിടെ ജയിലിൽ കഴിയേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.
സന്തോഷകരമായി കഴിഞ്ഞിരുന്ന കുടുംബജീവിതം പൊലീസിന്റെ തെറ്റായ ഇടപെടൽ മൂലമാണ് തകർന്നതെന്ന് താജുദ്ദീന്റെ മകൻ തെസിൻ പ്രതികരിച്ചു. നഷ്ടപ്പെട്ട കാലം ഒരിക്കലും തിരികെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ താൻ നിരപരാധിയാണെന്ന് ലോകം തിരിച്ചറിഞ്ഞതിലും നീതി ലഭിച്ചതിലും വാക്കുകളിലൊതുക്കാനാകാത്ത സന്തോഷമുണ്ടെന്ന് താജുദ്ദീൻ പ്രതികരിച്ചു.
English Summary
The Kerala High Court has ordered the state government to pay compensation to a Non-Resident Keralite who was falsely implicated in a chain-snatching case and jailed for 54 days. Kannur native Tajudheen will receive ₹10 lakh, while his wife and children will get ₹1 lakh each. The court termed the incident a serious violation of personal liberty and dignity.
kerala-hc-compensation-false-case-tajudheen
Kerala High Court, police excess, false case, compensation, NRI Malayali, human rights, Kannur









