തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം തുടങ്ങി. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന നിയമ, ധന മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. വിഷയം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരും.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്-ബിയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു.
വായ്പ പരിധി വെട്ടികുറച്ചതിനെതിരെ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ ഹൈവേ അതോററ്റി ടോൾ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോൾ പിരിക്കാനൊങ്ങുന്നത്.
ദേശീയ പാതകളിൽ എത്ര ദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നൽകേണ്ടി വരും. എന്നാൽ കിഫ്ബി റോഡുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോൾ നൽകിയാൽ മതിയാകും. എന്നാൽ തദ്ദേശ വാസികൾക്ക് ടോൾ ഉണ്ടാകില്ല. ടോൾ പിരിക്കാനായി നിയമ നിർമാണത്തിന് മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി വച്ചിരിക്കുകയാണ്.
ടോൾ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബി വായ്പ സംസ്ഥാന സർക്കാരിൻറെ കടബാധ്യത കൂട്ടുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതു പോലെ കടമെടെക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു.