ജഡ്ജിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരായ കേസുകൾ; പ്രോസിക്യൂഷൻ അനുമതി 120ദിവസത്തിനകം വേണം
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഉണ്ടായ വീഴ്ചകളുമായി ബന്ധപ്പെട്ട കേസുകളിൽ ജഡ്ജിമാരും സർക്കാർ ഉദ്യോഗസ്ഥരും നേരിടുന്ന വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
വിചാരണയ്ക്ക് അനുമതി തേടി അപേക്ഷ ലഭിച്ചാൽ 120 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനം കൈക്കൊള്ളണം എന്നതാണ് പ്രധാന നിർദ്ദേശം.
പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിന് ‘ഡീംഡ് സാങ്ഷൻ’ വ്യവസ്ഥ ഉൾപ്പെടെയുള്ള ഭേദഗതികളാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച്, 120 ദിവസത്തിനുള്ളിൽ സർക്കാർ മറുപടി നൽകാത്ത പക്ഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വിചാരണ നടത്താൻ അനുമതി ലഭിച്ചതായി കണക്കാക്കും.
സർക്കാർ അനുമതിയോടെ മാത്രം ജോലിയിൽ നിന്ന് നീക്കം ചെയ്യാവുന്ന ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും ഈ വ്യവസ്ഥ ബാധകമാകും.
അതേസമയം, സ്ത്രീപീഡനം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന ഉദ്യോഗസ്ഥർക്കെതിരെ വിചാരണ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല എന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷയ്ക്കൊപ്പം എഫ്.ഐ.ആർ, നിയമോപദേശം, സാക്ഷിമൊഴികൾ, നിയമന ഉത്തരവ്, സർവീസ് ബുക്ക് പകർപ്പ് ഉൾപ്പെടെ എട്ട് നിർബന്ധ രേഖകൾ ഹാജരാക്കണം.
അപേക്ഷ ജില്ലാ പൊലീസ് മേധാവി വഴി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കണം. ആവശ്യമായാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ വിശദീകരണം തേടാം.
തുടർന്ന് ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തി ഉത്തരവ് പുറപ്പെടുവിക്കും.
സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതികാരപരമായ കേസുകൾ തടയുന്നതിനും, ഭരണപരമായ വൈകിപ്പിക്കൽ വഴി കുറ്റവാളികൾ നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങളെന്ന് സർക്കാർ വിശദീകരിച്ചു.
ഡിസംബർ 19-ന് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് വിജ്ഞാപനം പുറത്തിറക്കിയത്.
English Summary
The Kerala government has issued new guidelines to expedite prosecution proceedings against judges and government officials for lapses during official duties. A key provision mandates that the government must decide on prosecution sanction requests within 120 days. If no decision is taken within this period, sanction will be deemed granted under the “deemed sanction” clause.
The guidelines exempt cases involving serious crimes such as sexual assault from requiring prior sanction. Mandatory documents have been specified for sanction requests, and a structured procedure through police authorities has been outlined. The move aims to prevent undue delays, protect honest officials from vindictive cases, and ensure that guilty officials do not evade justice due to administrative lapses.
kerala-government-deemed-sanction-guidelines-prosecution-officials
Kerala Government, Prosecution Sanction, Deemed Sanction, Judges and Officials, Legal Reforms, Administrative Guidelines, Vigilance, Criminal Justice System









