എറണാകുളം: കെനിയയിൽ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശികളും. കുറ്റിക്കാട്ടുചാലിൽ മക്കാരിൻ്റെ മകളായ ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (1) എന്നിവരാണ് മരിച്ചത്.
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേർക്കാണ് ജീവൻ നഷ്ടമായത്.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ റോഡ്വിഗസ് (7), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.
14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.