അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കെജരിവാള്‍ പുറത്തിറങ്ങി, തിരിച്ചുവരവ് ആഘോഷമാക്കി ആപ്പുകാർ; ആദ്യം വീട്ടില്‍ പോയി മാതാപിതാക്കളെ കാണുമെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിഹാര്‍ ജയിലിന് പുറത്തിറങ്ങി. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കെജരിവാള്‍ പുറത്തിറങ്ങുന്നത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് കെജരിവാളിന് ജയിൽവാസം ലഭിച്ചത്. തീഹാര്‍ ജയിലിന് പുറത്ത് തടിച്ചു കൂടിയ പ്രവര്‍ത്തകരെ കെജരിവാള്‍ അഭിസംബോധന ചെയ്തു.
ആദ്യം വീട്ടില്‍ പോയി മാതാപിതാക്കളെ കാണുമെന്ന് കെജരിവാൾ പറഞ്ഞു. ജയിലിന് മുന്നില്‍ കാത്ത് നിന്ന എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് കെജരിവാളിനെ എതിരേറ്റത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.