ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി അടിച്ചതിന് ശേഷം മൂവായിരത്തോളം ദിവസമാണ് കരുൺ നായർ ദേശിയ ടീമിലേക്ക് മടങ്ങിയെത്താനായി കഠിനാധ്വാനം ചെയ്ത് കാത്തിരുന്നത്.
സെലക്ടർമാർ വർഷങ്ങളോടും മുഖം തിരിച്ചു നിന്നിട്ടും കരുൺ എന്ന പോരാളി തോൽവി സമ്മതിച്ചില്ല. എന്നാൽ 2024-25 സീസണിലെ കരുണിന്റെ ബാറ്റിങ് സെലക്ടർമാർക്ക് അവഗണിക്കാൻ പറ്റാത്തവിധത്തിലായിരുന്നു.
ഒൻപത് രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് കരുൺ സ്കോർ ചെയ്തത് 863 റൺസാണ്. നാല് സെഞ്ചുറിയാണ് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ അടിച്ചെടുത്തത്.
വിജയ് ഹസാരെ ട്രോഫിയിലും കരുൺ റൺസ് നിറയെവാരിക്കൂട്ടി. എട്ട് മത്സരങ്ങളിൽ നിന്ന് നേടിയത് 779 റൺസ്. അഞ്ച് സെഞ്ചുറികളുടെ അകമ്പടിയോടെയായിരുന്നു ഇത്.
ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിലെ മിന്നും ഫോം ഇംഗ്ലീഷ് മണ്ണിലും തുടരുകയാണ് കരുൺ നായർ. ഇന്ത്യ എയുടെ ഇംഗ്ലണ്ട് ലയേൺസിന് എതിരായ ചതുർദിന മത്സരത്തിൽ കരുൺ നായർ ഇരട്ട ശതകം പിന്നിട്ടു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുൻപായാണ് ഇന്ത്യ എയ്ക്കായി ഇത്തവണ കരുൺ പാഡണിഞ്ഞത്.
ഇന്ത്യ എയ്ക്ക് വേണ്ടി ഇരട്ട ശതകത്തോടെ തിളങ്ങിയതോടെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ഇംഗ്ലണ്ട് പര്യടനത്തിൽ കരുൺ ആഘോഷിക്കാനാണ് സാധ്യത.
വെള്ളിയാഴ്ച കളി നിർത്തുമ്പോൾ 186 റൺസ് ആയിരുന്നു കരുണിന്റെ സമ്പാദ്യം. ഇന്ന് ഇരട്ട ശതകത്തിലേക്ക് എത്താൻ കരുണിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.
273 പന്തിൽ നിന്ന് 26 ഫോറും ഒരു സിക്സും പറത്തിയാണ് കരുണിന്റെ ഇന്നിങ്സ്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ബാറ്റ് ചെയ്തുള്ള അനുഭവസമ്പത്താണ് കരുണിനെ തുണച്ചത്.
നോർത്താപ്ടൺഷയറിന് വേണ്ടി കരുൺ നേരത്തെ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ റൺവേട്ട നടത്തിയതിനൊപ്പം കരുണിനെ ഇന്ത്യൻ സ്ക്വാഡിലേക്ക് വീണ്ടും ഉൾപ്പെടുത്താൻ സെലക്ടർമാരെ പ്രേരിപ്പിച്ചതും താരത്തിന്റെ ഇംഗ്ലണ്ട് മണ്ണിലെ പരിചയസമ്പത്ത് തന്നെയാണ്.
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പന്ത് ഇരുവശത്തേക്കും ഇംഗ്ലീഷ് ലയേൺസ് പേസർമാർ സ്വിങ് ചെയ്യിക്കുമ്പോഴും കൂസലില്ലാതെ സ്കോർ ഉയർത്താൻ കരുണിന് സാധിച്ചു എന്നതാണ് വലിയ കര്യം.
എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് കരുൺ ബാറ്റ് വീശിയത് എന്നത് കരുണിൽ നിന്ന് വന്ന കവർ ഡ്രൈവുകളിൽ നിന്നുൾപ്പെടെ വ്യക്തം. മൂവിങ് ബോളുകളെ അതിജീവിക്കാനുള്ള സാങ്കേതിക തികവ് വ്യക്തമാക്കിയാണ് കരുൺ ബാറ്റ് വീശിയത്.
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ റെഡ് ബോൾ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലോടെ പരിചയസമ്പത്തുള്ള ബാറ്ററെ ഇന്ത്യക്ക് ആവശ്യമുണ്ട്. കരുൺ നായർ ഇംഗ്ലണ്ട് പര്യടനം തന്റെ കരിയറിലെ വഴിത്തിരിവാക്കി മാറ്റാനാണ് സാധ്യത.