കേരളത്തിലുടനീളം എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽ മലയാളികളോടൊപ്പം കർണാടക സംഘവും. യുവതികൾ വരെ ഇത്തരം സംഘങ്ങളിൽ കണ്ണിചേരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്നതിനിടെ നിരവധി യുവതികളാണ് വയനാട്ടിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ പിടിയിലായിട്ടുള്ളത്.
കഴിഞ്ഞ ശനിയാഴ്ച ബാവലി ചെക്‌പോസ്റ്റിൽ പൊലീസ് നടത്തിയ പരിശോധനക്കിടെ പിടിയിലായ മയക്കുമരുന്ന് കടത്തുസംഘത്തിൽ ഒരു യുവതിയടക്കമുള്ള കർണാടക സ്വദേശികളും ഉണ്ടായിരുന്നു. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. കർണാടക ഹാസ്സൻ എച്ച്. ഡി കോട്ട ചേരുനംകുന്നേൽ വീട്ടിൽ എൻ.എ. അഷ്‌ക്കർ(27), അഫ്‌നൻ വീട്ടിൽ, എം. മുസ്‌ക്കാന(24) എന്നീ കർണാടക സ്വദേശികളും കൽപ്പറ്റ അമ്പിലേരി പുതുക്കുടി വീട്ടിൽ പി. കെ. അജ്മൽ മുഹമ്മദ്(29), കൽപ്പറ്റ, ഗൂഡാലയിക്കുന്ന്, പള്ളിത്താഴത്ത് വീട്ടിൽ, ഇഫ്‌സൽ നിസാർ(26) എന്നിവരുമാണ് തിരുനെല്ലി പൊലീസിന്റെ പിടിയിലായത്.
വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എ ഇവർ ബാംഗ്ലൂരിൽ നിന്ന് വാങ്ങി ചില്ലറ വിൽപ്പനയും സ്വന്തം ഉപയോഗവും ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തുകയായിരുന്നു. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് സംഘത്തിനു പിടി വീണത്. കർണാടകയിൽ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് വന്ന കാറിന്റെ ഡാഷ്ബോക്‌സിനുള്ളിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്.