കാര്‍വാര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ നിന്നും കാണാതായി ഗംഗാവലി പുഴയിൽ നിന്നും ലഭിച്ച ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. മൃതദേഹവുമായി അര്‍ജുന്റെ സഹോദരന്‍ അടക്കമുള്ള സംഘം നാട്ടിലേക്ക് പുറപ്പെട്ടു.(Karnataka government hand over Arjun’s body)
സതീഷ് സെയില്‍ എംഎല്‍എ, കാര്‍വാര്‍ എസ്പി നാരായണ ഉള്‍പ്പെടെയുള്ളവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. നാളെ രാവിലെയോടെ മൃതദേഹം അര്‍ജുന്റെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും വഹിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഇതിന് പുറമേ കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയും അര്‍ജുന്റെ കുടുംബത്തിന് കൈമാറും.
കഴിഞ്ഞ ദിവസമാണ് ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കാബിന്‍ ലഭിച്ചത്. ലോറിയില്‍ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ രണ്ട് ഫോണുകളും കുട്ടിക്ക് വാങ്ങിയ കളിപ്പാട്ടവും വാച്ച്, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, അര്‍ജുന്റെ വസ്ത്രങ്ങള്‍ അടക്കം കണ്ടെടുത്തിരുന്നു.