കുഞ്ഞിനെ കടലിലെറിയും മുൻപ് മുലപ്പാൽ നൽകി; ഒടുവിൽ കുടുക്കിയത് ശരണ്യയുടെ വസ്ത്രങ്ങളിലെ ഉപ്പുവെള്ളം കുടുക്കി; അരുംകൊല
കണ്ണൂർ: തയ്യിലിൽ ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.
ശരണ്യയ്‌ക്കെതിരായ കൊലപാതക കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചുവെന്നോ ഗൂഢാലോചന നടത്തിയെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
ശരണ്യയും നിധിനും തമ്മിലുള്ള ഫോൺ വിളികളാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്.
കൊലപാതകത്തിന് മുമ്പ് ഇരുവരും നിരന്തരം സംസാരിച്ചിരുന്നുവെങ്കിലും, സംഭവം നടന്ന ദിവസം രാത്രി 10 മുതൽ അടുത്ത ദിവസം രാവിലെ 10 വരെ വിളികളില്ലെന്നത് അന്വേഷണത്തിൽ ശ്രദ്ധേയമായി.
ശരണ്യയുടെ വസ്ത്രങ്ങളിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതിക്ക് തൃപ്തികരമായ മറുപടി നൽകാനായില്ല. കുഞ്ഞിനെ മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതായും കോടതി വിമർശിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും നിരീക്ഷിച്ചു.
2020 ഫെബ്രുവരി 17നാണ് കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് നിധിനൊപ്പം ജീവിക്കാനായി മകനെ ശരണ്യ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശരണ്യയെ കോടതി കുറ്റക്കാരിയെന്ന് വിധിച്ചത്. ശരണ്യയ്ക്കുള്ള ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും.
വിചാരണ തുടങ്ങാനിരിക്കെ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതും കേസിൽ നിർണായകമായി. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശരണ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രങ്ങളിൽ കടൽവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.
കുഞ്ഞിനെ കടലിലെറിഞ്ഞതിന്റെ വിശദാംശങ്ങൾ, കടൽഭിത്തിയ്ക്കടുത്ത് കുടുങ്ങിക്കിടന്ന ചെരിപ്പുകൾ, കിടക്കവിരികൾ, പാൽക്കുപ്പി എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
പുലർച്ചെ രണ്ടുമണിയോടെ കടൽത്തീരത്തെത്തി ശരണ്യ കുഞ്ഞിനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞുവെന്നും, കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയതെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 120B, 109 വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
English Summary
The court found Sharanya guilty in the case of murdering her one-and-a-half-year-old son by throwing him into the sea at Thayyil in Kannur. The second accused, her friend Nidhin, was acquitted due to lack of evidence proving conspiracy. The verdict was based on circumstantial and forensic evidence. The sentence for Sharanya will be announced on Wednesday.
kannur-thayyil-child-murder-mother-guilty-court-verdict
Kannur, Thayyil, Child Murder, Court Verdict, Crime News, Kerala, Sharanya Case, Forensic Evidence









