കണ്ണൂർ: ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളിൽ ഒന്നായാണ് രാജവെമ്പാലകൾ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനുള്ള പ്രധാന കാരണം. ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ.
വേനൽ കടുത്തതോടെ കാട് വിട്ട് പാമ്പുകളും ജനവാസമേഖലകളിലേക്ക് ഇറങ്ങിത്തുടങ്ങി. ഇക്കൂട്ടത്തിൽ ഉഗ്രവിഷമുള്ള രാജവെമ്പാല നാട്ടിലിറങ്ങുന്നതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്.
രാജവെമ്പാല കടിച്ചാൽ 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്.
കണ്ണൂരിൻറെ മലയോര മേഖലകളിൽ മാർച്ചിൽ മാത്രം പത്തിലധികം രാജവെമ്പാലകളെയാണ് വീട്ടുപരിസരങ്ങളിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം മാത്രം പിടിയിലായത് നാലെണ്ണമാണ്. ഇണചേരൽ കാലമായതോടെ രാജവെമ്പാലകൾ കൂടുതലായി ഇവിടുത്തെ പ്രദേശങ്ങളിലേക്ക് ഇറങ്ങുകയാണ്.
പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ കാണപ്പെടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. താൽക്കാലിക വാച്ചറും പാമ്പ് പിടുത്തക്കാരനുമായ കണ്ണൂരിൻറെ സ്നേക്ക് മാസ്റ്ററായ ഫൈസൽ വിളക്കോട് മാർക് സംഘടനയിലെ അംഗവുമാണ്.
മൂന്ന് വർഷത്തിനുള്ളിൽ മൂവായിരത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട് ഇരിട്ടി സ്വദേശിയായ ഫൈസൽ വിളക്കോട്. ഇതിൽ 87 എണ്ണം രാജ വെമ്പാലകളാണ്. ചൂട് കൂടിയതോടെ പാമ്പുണ്ടേയെന്ന വിളിയൊഴിഞ്ഞ് നേരമില്ലെന്നാണ് ഫൈസൽ പറയുന്നത്.
പിടികൂടുന്ന രാജവെമ്പാലകളെ കാട്ടിലാണ് തുറന്നുവിടുന്നത്. അണലിയും കൂടുതലായി ഇപ്പോൾ കാണുന്നുണ്ട്. അണലിയെ പിടിക്കാൻ അൽപ്പം പ്രയാസമാണെന്നാണ് ഫൈസൽ പറയുന്നത്.