കണ്ണൂരിൽ കണ്ണുംനട്ട് അരഡസനോളം നേതാക്കൾ; പോരാത്തതിന് കെ. സുധാകരനും; കോൺഗ്രസിൽ അസാധാരണ പ്രതിസന്ധി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം അടുക്കുമ്പോൾ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത മത്സരാവസ്ഥ.
അരഡസനോളം നേതാക്കൾ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ടായിരിക്കെ, ഇപ്പോൾ കെപിസിസി മുൻ പ്രസിഡന്റും എംപിയുമായ കെ. സുധാകരനും മത്സരിക്കുമെന്ന അവകാശവാദവുമായി മുന്നിലെത്തിയിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിന് ഏകദേശം 15,000 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഈ അനുകൂല സാഹചര്യമാണ് നിയമസഭയിലേക്കുള്ള ചുവടുവെയ്പ്പിന് തനിക്ക് വഴിയൊരുക്കുന്നതെന്നാണ് സുധാകരന്റെ വിലയിരുത്തൽ.
എംപി സ്ഥാനം ഉപേക്ഷിച്ച് എംഎൽഎയാകാനും, അധികാരം ലഭിച്ചാൽ മന്ത്രിയാകാനും താൽപര്യമുണ്ടെന്ന് അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
കെ. സുധാകരന് മാത്രം നിയമസഭാ മത്സരത്തിന് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അനുയായികളുടെ അവകാശവാദം.
എന്നാൽ, സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറാവുമെന്ന ആശങ്കയെത്തുടർന്ന് കെപിസിസി നേതൃത്വം ഇതിന് അനുകൂലമല്ലെന്നാണ് സൂചന.
ഇതിനിടെ കണ്ണൂർ സീറ്റ് ലക്ഷ്യമിട്ട് മുൻ മേയർ ടി.ഒ. മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരും സജീവമാണ്.
കോർപ്പറേഷനിൽ തുടർഭരണം നേടിയതിന്റെ ക്രെഡിറ്റ് ടി.ഒ. മോഹനന് അനുകൂല ഘടകമാണ്. ആദി കടലായി ഡിവിഷനിലെ വൻ വിജയമാണ് റിജിൽ മാക്കുറ്റിയുടെ ശക്തി.
1991ൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ എൻ. രാമകൃഷ്ണന്റെ മകളായ അമൃത രാമകൃഷ്ണൻ മുൻ കൗൺസിലർ കൂടിയാണ്. കെഎസ്‌യു സംസ്ഥാന നേതാവായ മുഹമ്മദ് ഷമ്മാസും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാൽലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവും, തദ്ദേശ തിരഞ്ഞെടുപ്പിൽ ഏകദേശം 15,000 ലീഡും കണ്ണൂരിൽ യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.
മറുവശത്ത് ഇക്കുറിയും രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയാകും എതിരാളിയെന്നാണ് സൂചന. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2,000ൽ താഴെയുള്ള നേരിയ ഭൂരിപക്ഷത്തിനാണ് കണ്ണൂർ മണ്ഡലം യുഡിഎഫിന് നഷ്ടമായത്.
English Summary
As the Kerala Assembly elections approach, several Congress leaders are eyeing the Kannur constituency. Former KPCC president and MP K. Sudhakaran has now openly expressed his interest in contesting from Kannur, citing UDF’s strong performance in local body polls. However, his entry has complicated matters for the party leadership, as multiple aspirants are already in the fray, making candidate selection a major challenge for the Congress.As the Kerala Assembly elections approach, several Congress leaders are eyeing the Kannur constituency. Former KPCC president and MP K. Sudhakaran has now openly expressed his interest in contesting from Kannur, citing UDF’s strong performance in local body polls. However, his entry has complicated matters for the party leadership, as multiple aspirants are already in the fray, making candidate selection a major challenge for the Congress.
kannur-congress-seat-sudhakaran-assembly-election-race
Kannur, Congress, K Sudhakaran, Kerala Assembly Election, UDF, KPCC, Kerala Politics









