കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമാണെന്നും അതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ലെന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും അവർ പറഞ്ഞു.
മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്നും സത്യഭാമ പറഞ്ഞു.
സംഭവത്തിൽ പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ അറിയിച്ചു. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതിലും ഇവർക്ക് താല്പര്യമില്ലായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിൽ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപ്പേർ ആർഎൽവി രാമകൃഷ്ണന് പിന്തുണ അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്.