ആധാർപദ്ധതിയുടെ ഭരണഘടനാ സാധുത ആദ്യമായി ചോദ്യംചെയ്ത ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുൻ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു. 1977 നവംബർ 28-ന് ആയിരുന്നു പുട്ടസ്വാമി കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ൽ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു.
2012-ൽ 86-ാമത്തെ വയസ്സിൽ പുട്ടസ്വാമി കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി.
നിയമനിർമാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് ആധാർ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം. ഇത് സ്വകാര്യതാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പിന്നീട് സുപ്രീംകോടതി, സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിഭാഗത്തിൽ പെടുമെന്ന സുപ്രധാന നിരീക്ഷണം നടത്തി.
മൈസൂരു മഹാരാജാസ് കോളജ്, ബെംഗളൂരു ലോ കോളജ് എന്നിവടങ്ങളിലായിരുന്നു പുട്ടസ്വാമി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1952-ൽ അഭിഭാഷകനായി എൻ റോൾ ചെയ്ത ശേഷം ഹൈക്കോടതിയിൽ സർക്കാരിന്റെ എ.ജി ആയിരുന്നു.
1986-ൽ സെൻട്രൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു. പിന്നീട് ഹൈദരാബാദിൽ ആന്ധ്രാപ്രദേശ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി നിയമിതനായി. ഹൈദരാബാദിൽ തന്നെ ആന്ധ്രാപ്രദേശ് പിന്നാക്ക വിഭാഗ കമ്മിഷനായും പ്രവർത്തിച്ചിരുന്നു.
English summary: Justice KS Puttaswami passed away .The justice who fought the legal battle against Aadhar has left