ഡൽഹി ചലോ മാർച്ചിനിടെ കർഷകൻ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവൽക്കരിച്ചു. അന്വേഷണം പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാൻ കഴിയില്ലെന്നും അതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 21ന് ഡൽഹി ചലോ മാർച്ചിനിടയാണ് കർഷകനായ സുബ് കരൺ സിംഗ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. തലയോട്ടിയിൽ രണ്ടു മുറിവുകളും മെറ്റൽ പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റാണ് മരണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉടൻതന്നെ കർഷകർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.