കൊച്ചി: പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ് എടുത്ത പാസ്പോർട്ട്, പോലീസ് റിപ്പോർട്ട് എതിരായതിനെ തുടർന്ന് സറണ്ടർ ചെയ്യേണ്ടി വന്നെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
അപകടമുണ്ടാക്കും വിധം വാഗമണ്ണിൽ ഓഫ്റോഡ് റൈഡിങ് അടക്കം പരിപാടികൾ നടത്തിയതിൻ്റെ പേരിലാണ് കേസെടുത്തത്. 2022ൽ ഇടുക്കി പോലീസ് എടുത്ത കേസിൻ്റെ വിവരം പാസ്പോർട്ട് അപേക്ഷയിൽ മുക്കിയതാണ് വിനയായത്.
ഇത് പക്ഷെ പോലീസ് വെരിഫിക്കേഷനിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് ജോജുവിന് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നത്. രേഖയിൽ സറണ്ടർ എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് ഈ നടപടി.
2023ൽ ലണ്ടൻ യാത്രക്കിടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയത്എടുക്കാൻ ജോജു ശ്രമം തുടങ്ങിയത് 2024 ഡിസംബറിലാണ്.
അപേക്ഷയിൽ വാഗമൺ കേസിൻ്റെ വിവരം മറച്ചുവച്ച് തത്കാൽ പാസ്പോർട്ട് നേടിയെടുക്കുകയായിരുന്നു. പിന്നീട് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വരാൻ ഏതാണ്ട് രണ്ടാഴ്ചയിലേറെ സമയമെടുത്തു എന്നാണ് സൂചന.
ഇതിനിടയിൽ ജോജു ദുബായിൽ ഒരു തവണ പോയിവന്നു. ജനുവരി 10 മുതൽ മൂന്നു ദിവസമായിരുന്നു യാത്ര. തട്ടിപ്പിലെടുത്ത എടുത്ത പാസ്പോർട്ട് ഉപയോഗിച്ച് അമേരിക്കൻ യാത്രക്കുള്ള രേഖകൾ ശരിയാക്കുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യം.
തിരിച്ചെത്തിയതിന് പിന്നാലെ ഈവർഷം ജനുവരി 16നാണ് റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് ജോജുവിന് ഷോകോസ് നോട്ടീസ് കിട്ടിയതും പിന്നാലെ പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതും.
വെരിഫിക്കേഷൻ റിപ്പോർട്ട് പതിവിലധികം വൈകിയതിലും, ജോജുവിൻ്റെ വിദേശയാത്രയിലും വിവരം ശേഖരിക്കാനും റീജിയണൽ പാസ്പോർട്ട് ഓഫീസ് ശ്രമിക്കുന്നുണ്ട്.
ജൻമ സ്ഥലമായ തൃശൂർ മാളയിൽ നിന്നാണ് പോലീസ് റിപ്പോർട്ട് വരേണ്ടിയിരുന്നത്. ഇത് വൈകിപ്പിക്കാൻ ജോജു നേരിട്ട് ഇടപെട്ടതായി സൂചനകൾ വന്നിട്ടുണ്ട്. ഇങ്ങനെ വിദേശയാത്രക്ക് പഴുതുണ്ടാക്കിയത് അതീവ ഗൗരവമായാണ് പാസ്പോർട്ട് അതോറിറ്റി കാണുന്നത്.
ഇങ്ങനെയെങ്കിൽ വ്യാജ പാസ്പോർട്ട് എടുത്തും ആർക്കും വിദേശത്തേക്ക് കടക്കാൻ അവസരം ഉണ്ടാകും എന്നാണ് പാസ്പോർട്ട് ഓഫീസ് കണക്കാക്കുന്നത്. വിവരം മറച്ചുവച്ച് പാസ്പോർട്ട് എടുക്കുന്നത് വ്യാജ പാസ്പോർട്ട് എടുക്കുന്നതിന് തുല്യമാണ്; രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്.









