ചന്ദ്രികയിൽ അലിഞ്ഞോ ജൻമഭൂമി
കണ്ണൂർ: ആശയപരമായും രാഷ്ട്രീയമായും പരസ്പരം വിരുദ്ധ ചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ മുഖപത്രങ്ങൾ സജീവമായ കേരളത്തിൽ അപൂർവമായ ഒരു സംഭവമാണ് ഇന്ന് കണ്ണൂരിൽ അരങ്ങേറിയത്.
സംഘപരിവാർ മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂർ എഡീഷനിൽ മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയുടെ എഡിറ്റ് പേജാണ് അച്ചടിച്ച് വിതരണം ചെയ്തത്.
സംഭവം പുറത്തറിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി. ജന്മഭൂമിയുടെ മുൻ ചീഫ് എഡിറ്റർ രാമചന്ദ്രൻ ‘ചന്ദ്രികാ വസന്തം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ കുറിപ്പിട്ടാണ് വിഷയത്തെ പരിഹാസത്തോടെ പങ്കുവച്ചത്.
“ഇന്ന് കണ്ണൂരിൽ ജന്മഭൂമി ഇറങ്ങിയത് ചന്ദ്രികയുടെ മുഖപ്രസംഗ പേജുമായാണ്. വായനക്കാർക്ക് പുതുവത്സര സമ്മാനം. ഏപ്രിൽ ഒന്നായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്.
സാദിഖ് അലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ, മുഹമ്മദ് ഷാ എന്നിവരുടെ ലേഖനങ്ങളാണ് എഡിറ്റ് പേജിൽ ഉണ്ടായിരുന്നത്. ഇതിൽ എം.കെ. മുനീറിന്റെ ലേഖനം ആർഎസ്എസിനെതിരെ ആയിരുന്നു എന്നതും ശ്രദ്ധേയമായി.
പ്രിന്റിംഗ് പിശക് മനസ്സിലായതോടെ ജന്മഭൂമി കണ്ണൂർ എഡീഷന്റെ ഇ-പേപ്പറിൽ ഉടൻ തിരുത്തൽ വരുത്തി. എന്നാൽ ഇതിനകം വരിക്കാരുടെ വീടുകളിൽ വിതരണം ചെയ്ത അച്ചടി പത്രങ്ങൾ തിരികെ എടുക്കാൻ സാധിച്ചില്ല.
പത്രം അച്ചടിച്ച് പുറത്തിറങ്ങിയ ശേഷം കണ്ണൂർ എഡീഷനിലെ ജീവനക്കാർ ആരും തന്നെ പത്രം തുറന്ന് പരിശോധിക്കാതിരുന്നതാണ് ഈ ഗുരുതര പിഴവിന് കാരണമെന്നാണ് വിലയിരുത്തൽ.
English Summary
In a rare and embarrassing printing error, the Kannur edition of Janmabhoomi, an RSS-affiliated newspaper, mistakenly carried the editorial page of Chandrika, the Muslim League mouthpiece. The incident sparked widespread discussion on social media, with former Janmabhoomi editor Ramachandran humorously calling it “Chandrika Vasantham.” While the e-paper version was corrected, printed copies had already reached subscribers.
janmabhoomi-kannur-edition-prints-chandrika-editorial-page
Janmabhoomi, Chandrika, printing error, Kannur news, Kerala media, newspaper controversy, RSS, Muslim League, media slip-up









