ലാഹോർ: ലോകം എന്തു പറഞ്ഞാലും കുഴപ്പമില്ല, തീവ്രവാദവും തീവ്രവാദികളുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിക്കാൻ പാകിസ്ഥാൻ ഒരിക്കലും തയ്യാറല്ല. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായധനം നൽകാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു.
തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനടക്കമുള്ള ബന്ധുക്കളും കൊടും ഭീകരൻമാരാണ് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസാണ് പത്രക്കുറിപ്പിലൂടെ നഷ്ടപരിഹാര തുക നൽകുന്ന കാര്യം പുറത്തുവിട്ടത്.
പാകിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തിൽ വളർത്തുന്ന ടെററിസ്റ്റ് നഴ്‌സറി എന്നറിയപ്പെടുന്ന ബഹാവൽപൂരിലെ തീവ്രവാദ കേന്ദ്രം ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തു തരിപ്പണമാക്കിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ഹെഡ്ക്വാർട്ടേഴ്‌സ് കൂടിയാണിത്.
ഈ ആക്രമണത്തിലാണ് അസർ മുഹമ്മദിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവൻ, ഭാര്യ, അനന്തരവൾ, ബന്ധുക്കളുടെ അഞ്ചു മക്കൾ എന്നിവർക്ക് ജീവൻ നഷ്ടമായത്. അസർ മുഹമ്മദിന്റെ ബന്ധുക്കളിൽ ഇനി ആരും അവശേഷിച്ചിട്ടില്ല എന്നാണ് വിവരം.
കൊല്ലപ്പെട്ട ഓരോരുത്തർക്കും ഒരു കോടി വീതം നൽകാനാണ് പാക് സർക്കാരിന്റെ പുതിയ തീരുമാനം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് സഹായ ധനം വിതരണം ചെയ്യുന്നത്.
ഇന്ത്യൻ സേന തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടങ്ങൾ പുനർ നിർമ്മാണം നടത്തി പുന:സ്ഥാപിക്കുമെന്ന നിലപാടിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെറീഫും കുട്ടരും.
പാകിസ്ഥാൻ സർക്കാരും സൈന്യവും എല്ലാക്കാലത്തും തീവ്രവാദികൾക്ക് സമ്പൂർണ പിന്തുണയും വേണ്ട സൗകര്യങ്ങളും നൽകി പോറ്റി വളർത്താറുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങിൽ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഇന്ത്യൻ സർക്കാർ നേരത്തെ പുറത്തു വിട്ടിരുന്നു.
പാക് പതാകയിൽ പൊതിഞ്ഞ ഭീകരുടെ ശവപ്പെട്ടികൾ പാക് സൈനികർ ചുമലിലേറ്റി നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നിരുന്നു.
ലഷ്‌കർ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്ക് വേണ്ടെതൊക്കെ കൊടുത്ത് വളർത്തുന്നത് പാകിസ്ഥാൻ സർക്കാർ ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെല്ലാം.