ന്യൂഡൽഹി: ഇന്ത്യയിൽ വൻതോതിൽ വനനശീകരണം നടക്കുന്നെന്ന് റിപ്പോർട്ട്. രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്തെ 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി നഷ്ടമായെന്നാണ് റിപ്പോർട്ട്.It is reported that massive deforestation is taking place in India
ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2001മുതൽ 2023 വരെയുള്ള കണക്കുകളെ ആധാരമാക്കിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2010-നും 2020-നുമിടെ 2.66 ലക്ഷം ഹെക്ടർ വനഭൂമി (2660 ചതുരശ്ര കിലോമീറ്റർ) രാജ്യത്ത് കൂടിയെന്നാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പറയുന്നത്. എന്നാൽ ഈ അവകാശവാദത്തെ തള്ളുന്നതാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ കണ്ടെത്തൽ.
2019-നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടർ വനഭൂമി വർധിച്ചെന്ന് 2021-ൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, രാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതിക്ക് മേഘാലയ സംസ്ഥാനത്തെക്കാളുണ്ടാകും വലുപ്പമുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2013 മുതൽ 2023 വരെ സ്വാഭാവിക വനത്തിൽ 95 ശതമാനം വനനശീകരണം സംഭവിച്ചു
സൂക്ഷ്മപരിശോധന നടത്താതെയും അശാസ്ത്രീയവും അപൂർണവുമായ ഡേറ്റ ഉപയോഗിച്ചാണ് ഫോറസ്റ്റ് സർവേ നടത്തുന്നതെന്നാണ് പരിസ്ഥിതിവിദഗ്‌ധരുെട വാദം.
ഉപഗ്രഹദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ സ്വാഭാവികവനവും കൃത്രിമ ഉദ്യാനങ്ങളും കൃത്യമായി വേർതിരിക്കപ്പെടാതെ പോകും. അതിനാൽ ഇവയെല്ലാം വനമായി മാറും.
കേരളത്തിൽ വിജ്ഞാപനം ചെയ്യാത്ത വനമുൾപ്പെട്ട സർക്കാർപുറമ്പോക്കുകളെ വനമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ 1980-ലെ വനസംരക്ഷണനിയമപ്രകാരം ഇവ കേന്ദ്രാനുമതി കൂടാതെ വനേതര ആവശ്യങ്ങൾക്ക് വകമാറ്റും.
ഈ രീതി കേരളത്തിൽ പതിവാണെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. പ്രധാനപ്പെട്ട ആനത്താരയായി മൂന്നാറിലെ ചിന്നക്കനാൽ അൺറിസർവ് ഭൂമിയെ സംസ്ഥാനവിദഗ്ധസമിതി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഈ ഭൂമിയിപ്പോൾ വാണിജ്യടൂറിസത്തിനായി വിനിയോഗിക്കുകയാണ്. ഈ മേഖലയിൽ അരിക്കൊമ്പനെ ചൊല്ലിയുയർന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘർഷം പതിവായതുമെല്ലാം ഇക്കാരണത്താലാണെന്നാണ് വാദം.