ന്യൂഡൽഹി: ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് ആറു വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടക്കുന്നത്.
അന്ന്പിറന്ന മണ്ണിന് വേണ്ടി ജീവൻ ബലി നൽകിയത് 40 ധീര ജവാന്മാരാണ്. ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊര ലാത്പൊരയിൽ സിആർപിഎഫ് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് ഭീകരർ ചാവേർ ആക്രമണം നടത്തിയത്.
2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു.
ഉഗ്രസ്ഫോടനത്തോടെ എല്ലാം തകർന്നടിഞ്ഞു. ആക്രമണത്തിൽ 76 ബറ്റാലിയണിലെ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തിൽനിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ.
എന്നാൽ നെഞ്ച് പൊട്ടുന്ന വേദനയിലും രാജ്യം തളർന്നില്ല, ഓരോ ഭാരതീയനും ഇതിന് പകരം ചോദിക്കാൻ ഒറ്റക്കെട്ടായി നിന്നു. തുടർന്നാണ് ഫെബ്രുവരി 26 ന് ഇന്ത്യ ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്.
അന്ന് പക വീട്ടാനിറങ്ങിയ ഇന്ത്യൻ സൈന്യം ജെയ്ഷെ ഇ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്.
ഒട്ടേറെ ഭീകരരെയും സേന അന്ന് വധിച്ചിരുന്നു. ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത്. സാറ്റ്‌ലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് മിറാഷ് 2000 യുദ്ധവിമാനത്തിൽ നിന്നാണ് തൊടുത്തത്.