‘ഗാസ കത്തുന്നു’: കരയുദ്ധം ആരംഭിച്ചതിന്
പിന്നാലെ ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേൽ സൈന്യം: ബോംബ് വർഷം
കരയുദ്ധം ആരംഭിച്ചതിന്
പിന്നാലെ ഗാസ സിറ്റിയിലേക്ക് ഇസ്രയേൽ സൈന്യം കടന്നു.
നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ നിയന്ത്രണത്തിലായെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു.
‘ഗാസ കത്തുന്നു’ എന്ന കുറിപ്പാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ എഴുതിയത്.
ഇതിനു പിന്നാലെയാണ് ശക്തമായ കരയുദ്ധം മേഖലയിലുടനീളം വ്യാപിച്ചത്.
ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി സൈനികർ ധീരമായി പോരാട്ടം തുടരുകയാണെന്നും ഇസ്രയേൽ കാറ്റ്‌സ് പ്രസ്താവിച്ചു.
കരയുദ്ധത്തോടൊപ്പം ഗാസ സിറ്റിയിൽ കനത്ത ബോംബാക്രമണവും നടക്കുന്നുണ്ട്.
ഇന്നലെ മാത്രം നഗരത്തിൽ നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നാലെ പതിനായിരക്കണക്കിന് പേർ തെക്കൻ മേഖലയിലേക്കു ഒഴിഞ്ഞുപോവുകയാണ്.
പലായനം ചെയ്യാൻ തുറന്നിട്ടിരിക്കുന്ന അല്‍-റഷീദ് സ്ട്രീറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ സിറ്റിയിലെ ഏകദേശം 40 ശതമാനം താമസക്കാരും, അതായത് മൂന്നരലക്ഷം പേരോളം, തെക്കൻ മേഖലയിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ സൈന്യം ഗാസ നഗരത്തിലേക്ക് മാർച്ച് തുടരുകയാണ്.
ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചാണ് സൈനികരുടെ നീക്കം മുന്നേറുന്നത്.