ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ തടവിലായിരുന്ന ഇന്ത്യൻ പൗരന്മാരായ 10 നിർമാണ തൊഴിലാളികളെ ഇസ്രയേൽ മോചിപ്പിച്ചു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിനു ശേഷം പതിനാറായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയെന്നാണു കണക്ക്. ഇതിൽ ചിലരെ ബലമായി വെസ്റ്റ് ബാങ്കിൽ പിടിച്ചുവച്ചിരിക്കുകയായിരുന്നു.
നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിൽ എത്തിച്ചത്. തൊഴിലാളികളുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുണ്ട്.
തിരികെ ടെൽ അവീവിൽ എത്തിച്ച ഇവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.