പ്രമുഖ ജാപ്പനീസ് വാഹന കമ്പനിയായ നിസാന്റെ വാഹന ഉത്പാദനം ഇന്ത്യയിൽ കുറയുകയാണ്. ഇതിനു പിൻബലമേകി നിസാൻ മോട്ടോർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ വാഹന നിർമ്മാണം നിസാൻ അവസാനിപ്പിച്ചേക്കുമെന്ന് ജപ്പാനിൽ കഴിഞ്ഞ ദിവസം മാദ്ധ്യമ വാർത്തകൾ വന്നിരുന്നു.
വാർത്തകൾ ഇത്തരത്തിൽ പുറത്തു വന്നെങ്കിലും കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിൽപ്പനയിലെ തിരിച്ചടിയും ഉത്പാദന ചെലവിലെ വർദ്ധനയും നേരിടാനാവാതെയാണ് മടക്കം എന്നാണ് റിപ്പോർട്ടുകൾ.
നിസാൻ ഏറെ പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിലെ ഇടിവും ഇലക്ട്രിക് കാറുകളിൽ നിന്നുള്ള മത്സരവുമാണ് തിരിച്ചടിയായത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിർമ്മാണ, അസംബ്ലിഗ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വാർത്തകൾ.
തമിഴ്നാട്ടിലെ നിർമ്മാണ യൂണിറ്റിൽ നിസാൻ മാഗ്നറ്റ് മാത്രമാണ് നിലവിൽ നിർമ്മിക്കുന്നത്. നിർമ്മാണ യൂണിറ്റ് റെനോ ഏറ്റെടുക്കുന്നതോടെ കാറുകൾ നിർമ്മിക്കുന്നതിന് നിസാൻ അധിക പണം മുടക്കേണ്ടിവരും.
റെനോ-നിസാൻ ഓട്ടോമേറ്റീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ശേഷിക്കുന്ന 51ശതമാനം ഓഹരികൾ വാങ്ങുമെന്ന് ഏപ്രിലിൽ റെനോ പ്രഖ്യാപിച്ചിരുന്നു. നിലവിൽ നിസാനാണ് കമ്പനിയിൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം. 51 ശതമാനം ഓഹരികൾ വാങ്ങുന്നതോടെ നിർമ്മാണ യൂണിറ്റിന്റെ പൂർണ ഉടമസ്ഥാവകാശം റെനോയ്ക്ക് ലഭിക്കും.
2027ഓടെ ആഗോളതലത്തിലെ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം 17ൽ നിന്ന് 10ലേക്ക് ചുരുക്കും. നിസാന്റെ പ്രവർത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 88 ശതമാനം ഇടിഞ്ഞ് 69.800 കോടി ആയി ചുരുങ്ങിയിരുന്നു.