തെഹ്‌റാൻ: ഇറാൻ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. ജുഡീഷ്യറി മേധാവി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്ന് ജവാദ് സരീഫ് അറിയിച്ചു. എന്നാൽ സരിഫിന്റെ രാജി കത്ത് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന് ലഭിച്ചിട്ടും അദ്ദേഹം ഇതുവരെ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ലെന്ന് വാർത്ത ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
‘എനിക്കും എന്റെ കുടുംബത്തിനും ഭയാനകമായ അപമാനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു, എന്റെ 40 വര്‍ഷത്തെ സേവനത്തിലെ ഏറ്റവും കയ്‌പേറിയ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കാന്‍, ജുഡീഷ്യറി മേധാവി എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടന്‍ തന്നെ അത് അംഗീകരിച്ചു,’ ജവാദ് സരീഫ് എക്സിൽ കുറിച്ചു. 2015 ൽ ആണവ കരാറിൽ ചർച്ച നടത്തിയ മുൻ വിദേശകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം.
ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേറ്റതോടെയാണ് ജവാദ് സരീഫിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സരീഫ് രാജിവച്ചു. എന്നാല്‍ അതേ മാസവസാനം വീണ്ടും സ്ഥാനമേൽക്കുകയായിരുന്നു. 2013 നും 2021 നും ഇടയിൽ മിതവാദി പ്രസിഡന്റ് ഹസ്സൻ റൂഹാനി സർക്കാരിന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്നു സരിഫ്.