ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം തേടി ശ്രീലങ്കയിലേക്ക് സന്ദേശം
ഇന്ത്യയിൽ നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുന്ന ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലിനെയും അമേരിക്ക ആക്രമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 100-ലേറെ നാവികരുമായി യാത്ര ചെയ്യുന്ന കപ്പലിൽ നിന്ന് അടിയന്തര സഹായം തേടി സന്ദേശം എത്തിയതായി ശ്രീലങ്ക സ്ഥിരീകരിച്ചു.
കപ്പലിൽ 100-ലധികം നാവികർ ഉണ്ടെന്നാണ് വിവരം. അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ശ്രീലങ്കൻ മന്ത്രി നളിന്ദ ജയതിസ്സ അറിയിച്ചു.
നിലവിൽ കപ്പൽ ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്തുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) നിലയുറപ്പിച്ചിരിക്കുകയാണ്.
ശ്രീലങ്കൻ തീരത്തേക്ക് അടുക്കാൻ സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് എംപി നമൽ രാജപക്സെ എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി.
അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും, പ്രസിഡൻറ് അനുര കുമാര ദിനനായക്കെ തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ഇതിന് മുൻപ് സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങിയിരുന്ന IRIS Dena എന്ന ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെട്ടതായും, 32 പേരെ ശ്രീലങ്കൻ സൈന്യം രക്ഷപ്പെടുത്തിയതായും പറയുന്നു. രക്ഷപ്പെട്ടവരെ ഗാലെയിലെ ആശുപത്രിയിൽ കർശന സുരക്ഷയിൽ ചികിത്സയിലാണ്.
ബുധനാഴ്ച പുലർച്ചെയാണ് യുദ്ധക്കപ്പലിൽ നിന്ന് അടിയന്തര സന്ദേശം ശ്രീലങ്കയ്ക്ക് ലഭിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിനായി ശ്രീലങ്കൻ കപ്പൽ എത്തും മുമ്പേ ഇറാന്റെ കപ്പൽ മുങ്ങിയിരുന്നു.
ഇന്ത്യയുടെ അതിഥികളായി സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആരോപിച്ചു. നാവികരുടെ ജീവൻ നഷ്ടമായതിന് അമേരിക്ക വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ഇസ്രയേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ENGLISH SUMMARY
Another Iranian warship returning from military exercises in India has reportedly sent an emergency message seeking assistance near Sri Lanka. The vessel, carrying over 100 sailors, is currently in Sri Lanka’s Exclusive Economic Zone awaiting permission to approach the coast. The development follows reports that a US submarine sank the Iranian warship IRIS Dena, killing 87 sailors and escalating tensions in the region.









