ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നു; കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കർശനമാക്കാൻ ഇറാൻ ഒരുങ്ങുന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് ഇറാന്റെ പാർലമെന്റ് സുരക്ഷാ സമിതി അംഗീകാരം നൽകിയതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് (IRIB) നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇനി മുതൽ ഇറാന്റെ ഔദ്യോഗിക കറൻസിയായ ‘റിയാലിൽ’ ടോൾ അടയ്ക്കേണ്ടി വരും.
കടൽ സുരക്ഷ ഉറപ്പാക്കുക, കപ്പലുകളുടെ സുരക്ഷാ പരിശോധന, പരിസ്ഥിതി സംരക്ഷണം, കപ്പൽ സഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
എന്നാൽ, ഇതിൽ ഏറ്റവും ശ്രദ്ധേയം അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള സഞ്ചാരം പൂർണ്ണമായും നിരോധിച്ചു എന്നതാണ്.
കൂടാതെ, ഇറാന്റെ മേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ കപ്പലുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിനൊപ്പം അയൽരാജ്യമായ ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് രൂപീകരിക്കാനാണ് ഇറാന്റെ നീക്കം.
പശ്ചിമേഷ്യയിൽ ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം വരുന്നത്.
ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു ശതമാനം കടന്നുപോകുന്ന ഈ പാതയിലെ നിയന്ത്രണം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കാനിടയുണ്ട്.
ഇറാന്റെ ഈ പ്രകോപനപരമായ നീക്കത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും കപ്പൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
അമേരിക്കൻ സേനയുടെയോ അല്ലെങ്കിൽ വിവിധ രാജ്യങ്ങളുടെ സംയുക്ത സേനയുടെയോ അകമ്പടിയോടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം കൂടുതൽ രൂക്ഷമായിരുന്നു.
ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ മേഖലയ്ക്ക് നേരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇത് സംബന്ധിച്ച് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ച വാക്കുകൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന്റെ വൈദ്യുതി ഉൽപ്പാദന നിലയങ്ങളും എണ്ണക്കിണറുകളും തന്ത്രപ്രധാനമായ ഖാർഗ് ദ്വീപും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
അമേരിക്കയുടെ ഈ ഭീഷണി നിലനിൽക്കുമ്പോഴും തങ്ങളുടെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതോടെ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
ഇത് ആഗോള എണ്ണവില വർദ്ധനവിനും പുതിയൊരു യുദ്ധമുഖം തുറക്കാനും കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.









