ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ‘ദേന’ മുങ്ങി; 35 പേർ രക്ഷപ്പെട്ടു, തിരച്ചിൽ തുടരുന്നു
ശ്രീലങ്കയുടെ തെക്കുകിഴക്കൻ തീരത്ത് ഇറാൻ നാവികസേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിലുള്ള ‘ദേന’ യുദ്ധക്കപ്പൽ കടലിൽ മുങ്ങി. 180 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 35 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം വ്യാപകമായി തുടരുകയാണ്.
കൊളംബോയ്ക്ക് സമീപം, ഗാലെ തുറമുഖത്തിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയാണ് ഇറാൻ നാവികസേനയുടെ ‘ദേന’ യുദ്ധക്കപ്പൽ അപകടത്തിൽപ്പെട്ടത്.
ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
ആകെ 180 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് ഇതുവരെ 35 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കടലിൽ തുടരുന്ന തിരച്ചിൽ ദൗത്യത്തിൽ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം ശക്തമായി തുടരുകയാണ്.
ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്ത സൈനിക നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറാൻ നാവികസേനയുടെ ശേഷിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നിരവധി ഇറാൻ യുദ്ധക്കപ്പലുകൾ തകർത്തുവെന്ന അവകാശവാദവും ഉയർന്നിരുന്നു.
എന്നാൽ ശ്രീലങ്കൻ നാവികസേനാ വക്താവ് ബുദ്ധിക സമ്പത്ത് വ്യക്തമാക്കുന്നതനുസരിച്ച്, അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ അനുസരിച്ച് തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും കടലിൽ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുക എന്നത് തങ്ങളുടെ കടമയാണെന്നും അറിയിച്ചു.
സംഭവത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കടലിലെ സാഹചര്യങ്ങളും സുരക്ഷാ ഘടകങ്ങളും പരിശോധിച്ചുവരികയാണെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു.
ENGLISH SUMMARY
An Iranian Navy frigate, identified as ‘Dena,’ sank about 40 nautical miles off Sri Lanka’s Galle coast. Of the 180 personnel on board, 35 have been rescued and hospitalized, while search operations continue. The incident comes amid heightened regional tensions involving Iran, the US, and Israel. Sri Lankan authorities said rescue efforts are being carried out in line with international maritime laws.









