നിക്ഷേപത്തുക തിരികെ നൽകാത്തതിൽ മനംനൊന്ത് ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ ബാങ്കിന്റെ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിനുള്ളിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നെടുങ്കണ്ടം ചെമ്പകക്കുഴി സ്വദേശി ബോബി മൈക്കിൾ്(43) ബാങ്കിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അനുനയിപ്പിച്ചാണ് പിന്തിരിപ്പിച്ചത്.
130,000 രൂപയാണ് ഇയാൾക്ക് ലഭിക്കാനുള്ളത്. തുക ആറുമസത്തിനുളള്ളിൽ നൽകണമെന്ന കോടതി ഉത്തരവും സമ്പാദിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പല അവധികൾ പറഞ്ഞ് പണം നൽകാതെ ഒഴിഞ്ഞുമാറി. ഒടുവിൽ തിങ്കളാഴ്ച നൽകാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞതനുസരിച്ചാണ് ബാങ്കിലെത്തിയത്.
എന്നാൽ ഇപ്പോൾ നൽകാൻ പണമില്ലെന്നും പണം ലഭിക്കുന്ന മുറയ്ക്ക് നൽകാമെന്നുമാണ് ബാങ്കിൽ നിന്നും പറഞ്ഞതെന്ന് ബോബി പറയുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പിതാവിന്റെ കാൻസർ ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ തനിയ്ക്ക് ചിലവായെന്നും ചികിത്സാർഥം മറ്റൊരു ബാങ്കിൽ ഈടുവച്ച അഞ്ചു സെന്റ് സ്ഥലം ബാങ്ക് ജപ്തി ചെയ്തെന്നും ബോബി പറയുന്നു. സ്‌കൂൾ വിദ്യാർഥികളായ മൂന്ന് കുട്ടികളാണ് തനിയ്ക്ക്. ഇവരുടെ ഫീസ് നൽകാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലെന്നും നിക്ഷേപകനായ ബോബി ആരോപിച്ചു.
സംഭവം വിവാദമായതിനെ തുടർന്നാണ് മറ്റു നിക്ഷേപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിസംബറിൽ കട്ടപ്പനയിൽ നിക്ഷേപകനായ സാബു തോമസ് പണം കിട്ടാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിയുടെ മുന്നിൽ ആത്മത്യ ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.