ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താല്പര്യം അറിയിച്ച് പാകിസ്ഥാൻ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. നാല് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ ടെഹ്റാനിലെത്തിയപ്പോഴായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രതികരണം.
കശ്മീർ പ്രശ്നം, ജല പ്രശ്നം ഉൾപ്പെടെയുള്ള സകല തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ വ്യാപാരം, ഭീകരവാദം ചെറുക്കൽ എന്നിവ സംബന്ധിച്ചും അയൽ രാജ്യവുമായി സംസാരിക്കാനും തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ പാകിസ്ഥാൻ ശക്തമായി പ്രതികരിക്കും. ഇന്ത്യ തന്റെ സമാധാന വാഗ്ദാനം അംഗീകരിക്കുകയാണെങ്കിൽ, സമാധാനം ആത്മാർത്ഥമായും ഗൗരവമായും സ്വീകരിക്കുമെന്നും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി ചേർന്നുനടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പാക് അധിനിവേശ കാശ്മീർ തിരികെ നൽകുന്നതിലും ഭീകരവാദ വിഷയത്തിലും മാത്രമായിരിക്കും പാകിസ്ഥാനുമായി ചർച്ച നടത്തുകയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഭീകരതയും ചർച്ചകളും ഒരേ സമയം നടക്കില്ല, അതുപോലെ ഭീകരതയും വ്യാപാരവും നടക്കില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടക്കുകയാണെങ്കിൽ അത് ഭീകരതയെയും പാക് അധിനിവേശ കാശ്‌മീരിനെയും കുറിച്ച് മാത്രമായിരിക്കും എന്നായിരുന്നു പ്രധാന മന്ത്രി മോദിയുടെ വാക്കുകൾ.