തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ നിയമസഭയിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പ്രതികരണത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
സെക്ഷൻ ഓഫീസർ ശ്രീപ്രിയ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ വിവേക് എസ്, സീനിയർ ഗ്രേഡ് അസിസ്റ്റന്റുമാരായ രോഹിണി ജെ എസ്, സഫീർ കെ, അരവിന്ദ് ജി.പി നായർ, വിഷ്ണു എം.എം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് ഇ-ഓഫീസ് ലോഗിൻ അനുവദിച്ചത് ചോദ്യം ചെയ്തവർക്കെതിരെയാണ് നടപടി.
സെക്ഷൻ വിഭാഗത്തിലെ ഇരുന്നൂറോളം ജീവനക്കാർ രാജി ഭീഷണിയടക്കം ഉയർത്തി മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് വാട്‌സ്ആപ്പിൽ ഷെയർ ചെയ്തു.
സ്പീക്കർക്ക് തെറ്റിദ്ധാരണയുണ്ടെന്നും സർവീസ് സംഘടനയുടെ നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചതിലും പിഴവുപറ്റിയിട്ടുണ്ട് എന്നുമാണ് കുറിപ്പിൽ പരാമർശിച്ചിരുന്നത്. ഇത് തന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് സ്പീക്കർ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഉത്തരവിറക്കുകയായിരുന്നു.
കോഴിക്കോട് 21 കാരനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി
കോഴിക്കോട്: യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് ആണ് സംഭവം. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് തട്ടിക്കൊണ്ടുപോയത്.
ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നും അനൂസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ എത്തിയ കെ.എല്‍ 65 എല്‍ 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
പ്രതികൾ കടന്നുകളയുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് വിവരം.
ഇതേ തുടർന്നുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് അജ്മലിന്റെ സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്.