ന്യൂസ് ഡസ്ക്ക്: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ജപ്പാനെ മലർത്തിയടിച്ച് ഇന്ത്യ.ഒൻപതു വർഷത്തിന് ശേഷം ഇന്ത്യ ഏഷ്യൻ ഹോക്കിയിൽ സ്വർണം നേടി. പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് തകർത്തത്. ടീമിന്റെ നായകൻ ഹർമൻപ്രീതി മികച്ച പ്രകടനത്തോടെ ഇരട്ടഗോളുകൾ നേടി.ഫോർവേഡർമാരായ മന്‍ദീപ് സിങ്, അഭിഷേക് എന്നിവരും ഓരോ ഗോളുകൾ വീതം നേടി. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം സ്വര്‍ണമാണ് ഇത്. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലാണ് ഇന്ത്യക്ക് ലഭിച്ചത്. ഏഷ്യൻ ഗയിംസിൽ സ്വർണം നേടിയതോടെ പാരീസ് ഒളിമ്പിക്‌സിന് ഇന്ത്യ നേരിട്ട് യോഗ്യത നേടി.
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ പതിനാല് തവണ ഇന്ത്യ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും മൂന്നു തവണ മാത്രമാണ് ജയിക്കാനായത്. ഒമ്പതു തവണ പാകിസ്ഥാനോടും ഒരു തവണ ദക്ഷിണകൊറിയയോടും പരാജയപ്പെട്ടു.
ഹോക്കിയിലെ സുവര്‍ണനേട്ടത്തോടെ ഏഷ്യൻ ഗയിംസിൽ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 91-ലെത്തി. 22 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലുമാായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 183 സ്വര്‍ണമുള്ള ചൈനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 44 സ്വര്‍ണമുള്ള ജപ്പാനും 36 സ്വര്‍ണമുള്ള ദക്ഷിണകൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Read Also :അമ്പെയ്ത് വീഴ്ത്തി ചരിത്രം കുറിച്ചു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 16-ാം സ്വർണം