പാരസെറ്റാമോളിന് ഇന്ത്യയിൽ നിരോധനം?
ന്യൂഡൽഹി: വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പാരസെറ്റാമോൾ ഗുളികയ്ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ.
ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ വ്യക്തമാക്കി.
രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാരസെറ്റാമോളും മറ്റ് മരുന്നുകളും സംയോജിപ്പിച്ചുള്ള വിവിധ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
കൂടാതെ നാഷണൽ ഹെൽത്ത് മിഷന് കീഴിൽ സൗജന്യ മരുന്ന് സേവനം സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കുന്ന രോഗികളുടെ കൈയിൽ നിന്ന് പണം ചിലവാകുന്ന അവസ്ഥ കുറയ്ക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികൾ, ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ സംവിധാനങ്ങളിൽ അവശ്യ മരുന്നുകൾ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി അനുപ്രിയ പട്ടേൽ അറിയിച്ചു.
2024 ഓഗസ്റ്റിൽ 156-ഓളം സംയുക്ത മരുന്നുകൾക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
ആരോഗ്യത്തിന് അപകടകരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പനിമരുന്നുകളും വേദനാസംഹാരികളും അലർജി മരുന്നുകളും ഉൾപ്പെടെ ഉള്ളവയ്ക്ക് വിലക്കേർപ്പെടുത്തിയത്.
പല്ല് കൊഴിഞ്ഞു പോയോ? ; വീണ്ടും മുളപ്പിക്കാം
പ്രായമാകുന്നതിന് മുൻപ് തന്നെ പല്ലുകൾ കൊഴിഞ്ഞു പോയവർ നിരവധിയാണ്. ഇതുമൂലം ഭക്ഷണം കഴിക്കാനും ആളുകൾക്ക് മുന്നിൽ വായ തുറന്ന് ചിരിക്കാനും സംസാരിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.
എന്നാൽ ദന്ത ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഗവേഷകര്‍.
പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ ഗവേഷകര്‍.
ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെയും സംഘമാണ് പുത്തൻ പരീക്ഷണം നടത്തുന്നത്.
ജപ്പാനിലെ കിറ്റാനോ ആശുപത്രിയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിത്സാവിഭാഗം മേധാവി കട്‌സു തകഹാഷിയുടെ നേതൃത്വത്തിൽ 2021-ലാണ് പല്ലുകൾ മുളപ്പിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചത്.
2030-ഓടെ ഈ മരുന്ന് വിപണിയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതുസംബന്ധിച്ച പഠനം ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
കൊഴിഞ്ഞു പോയ പല്ലുകള്‍ മുളക്കാത്തതിന് കാരണമായ ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനിനെ നിർവീര്യമാക്കാനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. എലികളിലും വെള്ളക്കീരികളിലും ആണ് ഈ പരീക്ഷണം ആദ്യം നടത്തിയത്.
ഇവയില്‍ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചു വന്നു. ഈ പരീക്ഷണം വിജയിച്ച ശേഷമാണ് അതേ പരീക്ഷണം ഇപ്പോൾ മനുഷ്യരിലും നടത്താന്‍ പോകുന്നത്.
30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമായാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം പുതിയ പല്ലുകൾ മുളപ്പിക്കാനാവും എന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.
Summary: The Indian government has clarified that there is no ban on the widely used paracetamol tablets in the country. Minister Anupriya Patel confirmed that the Central Drugs Standard Control Organization (CDSCO) has not issued any such directive regarding the medicine.