സൂപ്പർ എട്ടിൽ വിജയത്തോടെ തുടങ്ങി ഇന്ത്യ. ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 47 റൺസ് വിജയം നേടിയാണ് ഇന്ത്യ മുന്നേറ്റം തുടരുന്നത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 20 ഓവറിൽ 134 റൺസെടുത്തു പുറത്തായി. (India start with victory in Super Eight; A 47-run win over Afghanistan)
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. അര്‍ധ സെഞ്ചറി നേടിയ സൂര്യകുമാർ യാദവാണു കളിയിലെ താരം.
രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളുടെ റെക്കോർഡിൽ സൂര്യകുമാർ യാദവ് വിരാട് കോലിക്കൊപ്പമെത്തി. ഇരുവരും 15 തവണയാണ് പ്ലേയർ ഓഫ് ദ് മാച്ച് ആയത്. 22ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവർ പ്ലേ അവസാനിക്കും മുൻപു തന്നെ മൂന്നു പ്രധാന ബാറ്റർമാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. നജീബുല്ല സദ്രാൻ (17 പന്തിൽ 19), ഗുൽബദിൻ നായിബ് (21 പന്തിൽ 17), മുഹമ്മദ് നബി (14 പന്തിൽ 14) എന്നിവരാണ് അഫ്ഗാന്റെ മറ്റ് പ്രധാന സ്കോറർമാര്‍. അഫ്ഗാനിസ്ഥാൻ ബാറ്റർമാരെയെല്ലാം ക്യാച്ച് എടുത്താണ് ഇന്ത്യ പുറത്താക്കിയതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.