ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ.
അസംഘടിതമേഖലയിലെ തൊഴിലാളികളെയടക്കം ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും പുതിയ സമഗ്ര പെൻഷൻ പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാവർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ എന്നതാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പദ്ധതിയിൽനിന്ന് വ്യത്യസ്തമാവും പുതിയ പെൻഷൻ പദ്ധതി എന്നാണ് വിവരം. നിലവിലെ ഇ-ശ്രം പോർട്ടൽ കണക്കുപ്രകാരം രാജ്യത്ത്30.67 കോടി അസംഘടിതതൊഴിലാളികളുണ്ട്.
ഈവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ മാത്രം 2.97 കോടി പേരാണ് ഇൗ മേഖലയിലുള്ളത്. ഉത്തർപ്രദേശ്(8.38 കോടി) കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ബിഹാർ.
മാസം 1000 മുതൽ 1500 വരെ ലഭിക്കുന്ന അടൽ പെൻഷൻ യോജന, വഴിയോരക്കച്ചവടക്കാർ, വീട്ടുജോലിക്കാർ, തൊഴിലാളികൾ തുടങ്ങിയവർക്കുള്ള പി.എം.-എസ്.വൈ.എം, 60 വയസ്സായാൽ കർഷകർക്ക് മാസം 3000 രൂപ ലഭിക്കുന്ന കിസാൻ മാൻധൻ യോജന, ഗിഗ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ തുടങ്ങിയവ ലയിപ്പിച്ചാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി നടപ്പാക്കുക.