ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ ആലോചിച്ച് ഇന്ത്യ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ ആശങ്ക കനക്കുന്നു.
ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകാമെന്ന ഇറാന്റെ മുന്നറിയിപ്പ് ഇന്ത്യ പോലുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി.
ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പ്രധാന വിഹിതം ഹോർമുസ് കടലിടുക്കിലൂടെ തന്നെയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 2.5 മുതൽ 2.7 മില്യൺ ബാരൽ വരെ ക്രൂഡ് ഓയിൽ ഈ മാർഗം വഴിയാണ് രാജ്യത്ത് എത്തുന്നതെന്നാണ് കണക്കുകൾ.
ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും എൽപിജി റേഷനിങ് നടപ്പിലാക്കുന്നതും സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിലുള്ള കരുതൽ എണ്ണശേഖരം ഏകദേശം രണ്ടാഴ്ചത്തെ ഉപയോഗത്തിനായി മാത്രം മതിയാകുമെന്ന വിലയിരുത്തലും ആശങ്ക വർധിപ്പിക്കുന്നു.
വിതരണ ശൃംഖല സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും അടിയന്തര നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
പ്രതിസന്ധി മറികടക്കാൻ ഇന്ത്യ അടിയന്തര ക്രൂഡ് സപ്ലൈ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള വാങ്ങൽ വർധിപ്പിക്കുന്നതിനെ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.
പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ ഊർജ്ജസുരക്ഷയെ ബാധിക്കാതിരിക്കാൻ വിതരണ സ്രോതസ്സുകൾ വൈവിധ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഫെബ്രുവരിയിൽ റഷ്യ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരനായിരുന്നു. അതേസമയം സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 30 ശതമാനം വർധിച്ച് ആറുവർഷത്തെ ഉയർന്ന നിലയിലെത്തിയിരുന്നു.
എന്നാൽ ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണവിതരണത്തെ ബാധിച്ചതോടെ ഇന്ത്യൻ റിഫൈനറികൾ വീണ്ടും ബദൽ മാർഗങ്ങൾ തേടേണ്ട സാഹചര്യമാണുണ്ടായത്.
English Summary
Iran’s reported closure of the Strait of Hormuz has triggered concerns in global oil markets. India, which imports a significant portion of its crude through the strait, is considering fuel export restrictions and LPG rationing to safeguard domestic supply. With limited strategic reserves, India may increase crude imports from Russia amid disruptions in Gulf supplies.









