ഡീപ്‌ഫേക്കുകളും വ്യാജപ്രചരണങ്ങളും സൂക്ഷിക്കുക; എഐ ഉച്ചകോടിക്കിടെ സൈബർ യുദ്ധത്തിന് സാധ്യത
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന എഐ ഉച്ചകോടിയെ ലക്ഷ്യമിട്ട് വിദേശ ഉറവിടങ്ങളിൽ നിന്ന് സൈബർ സുരക്ഷാ ഭീഷണികൾ ഉയർന്നതായി റിപ്പോർട്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ വെബ്സൈറ്റുകൾ ‘വാട്ടറിങ് ഹോൾ’ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയായേക്കാമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു.
ഫെബ്രുവരി 20ന് ഉച്ചകോടി അവസാനിക്കുന്നതുവരെ ജി20 നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന മുതിർന്ന സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു.
സോഷ്യൽ മീഡിയയും ഡീപ്പ്‌ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ലോകനേതാക്കളുടെ പേരിൽ വ്യാജ പ്രസ്താവനകൾ പ്രചരിപ്പിക്കാൻ ശ്രമങ്ങൾ ഉണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരം വ്യാജവാർത്തകൾ നിമിഷങ്ങൾക്കകം വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൈബർ സംഘങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
സർക്കാർ സൈറ്റുകളിലെ സുരക്ഷാ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് മാൽവെയർ സ്ഥാപിക്കാൻ ശ്രമങ്ങൾ ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.
കൂടാതെ സെഷൻ ഹൈജാക്കിങ്, ടോക്കൺ ഹൈജാക്കിങ്, വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴിയുള്ള ഡാറ്റ മോഷണം, പ്രതിനിധികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിടൽ തുടങ്ങിയ ഭീഷണികളും സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കെതിരെ ഒരേസമയം റാൻസംവെയർ ആക്രമണങ്ങൾ നടത്താനുള്ള ശ്രമങ്ങളും സൈബർ കുറ്റവാളികൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
English Summary
Indian security agencies have warned of foreign cyber threats targeting the AI Summit in New Delhi. Authorities fear attacks such as watering-hole exploits on government websites, deepfake misinformation campaigns, malware injections, and ransomware strikes on infrastructure. G20-grade security measures are in place until the summit ends on February 20, while cyber teams closely monitor online platforms to prevent misinformation and cyber intrusions.
india-ai-summit-cyber-security-threat-alert
AI Summit, Cyber Security, India, Deepfake Threat, Government Websites, Cyber Attack, National Security, Technology News









