വാല്‍പ്പാറയില്‍ എട്ടു വയസുകാരനെ കൊന്നത് കരടി
തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയത് കരടി എന്ന് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്.
എന്നാൽ വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശിയുടെ മകനായ നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്.
കുട്ടിയുടെ മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്.
പിന്നാലെ കുട്ടിയുടെ മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കരടിയെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ മുഖത്ത് ഉണ്ടായിരിക്കുന്ന മുറിവ് കരടിയുടെ ആക്രമണ രീതിയിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം നടക്കുക.
മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം
നിലമ്പൂർ: മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്ക്കൽ കുടുംബക്ഷേത്രത്തിൽ കരടിയുടെ ആക്രമണം. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് അകത്തുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്.
പ്രതിഷ്ഠകൾ മറിച്ചിട്ട നിലയിലാണ്. കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും, എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും നാട്ടുകാർ പറഞ്ഞു.
മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരു ക്ഷേത്രത്തിൽ നടന്നിരുന്നു. തുടർച്ചയായി ഇത്തരം സംഭവമുണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ.
Summary: In Valparai, Tamil Nadu, authorities have confirmed that an eight-year-old boy was killed in a bear attack, not by a tiger as initially reported. The correction comes after further investigation into the tragic incident.









