തിരുവനവന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ ഒന്നിച്ച കുളിച്ച യുവാക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചപ്പോൾ അപൂർവമായൊരു പ്രസ്താവന ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയിരുന്നു.
കുളത്തിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ലഹരി കലർത്തി വലിച്ചവർക്കാണ് രോഗബാധ ഉണ്ടായതെന്നും ഇതിന് തെളിവുണ്ടെന്നും പറഞ്ഞ മന്ത്രി പക്ഷെ വിവാദമായതോടെ കൂടുതൽ പ്രതികരിച്ചില്ല.
പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുന്ന രീതി ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും ഒന്നിലേറെപ്പേർക്ക് രോഗം ബാധിച്ചത് ഈ വഴിക്കാണെന്നും പിന്നീട് ആരോഗ്യവകുപ്പ് ഉന്നതരും സ്ഥിരീകരിച്ചിരുന്നു.
ഏതാണ്ട് ഇതേ മട്ടിലുള്ള ലഹരി ഉപയോഗമാണ് യു.പ്രതിഭ എംഎൽഎയുടെ മകനും സംഘവും ഉൾപ്പെട്ട കേസിലും ഉണ്ടായിരിക്കുന്നത് എന്നാണ് എക്സൈസ് റിപ്പോർട്ടിൽ പറയുന്നത്.
കഞ്ചാവ് കലർന്ന പുകയില മിശ്രിതം 500 മില്ലിഗ്രാം പിടികൂടിയതിനൊപ്പം മറ്റ് രണ്ട് വസ്തുക്കൾ കൂടി എക്സൈസ് കസ്റ്റഡിയിലെടുത്ത വസ്തുക്കളുടെ പട്ടികയിലുണ്ട്. “പള്ള ഭാഗത്ത് ദ്വാരമുള്ള 200 mlൻ്റെ പ്ലാസ്റ്റിക് കുപ്പിയും പച്ച പപ്പായ തണ്ട് 4 ഇഞ്ച് നീളത്തിൽ 1 Nos” കുട്ടനാട് സിഐയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒക്കറൻസ് റിപ്പോർട്ടിൽ (Occurance report) പറയുന്നത് ഇങ്ങനെയാണ്.
കഞ്ചാവ് പുകച്ച് വലിക്കാനാണ് പപ്പായ തണ്ട് കൈവശം വച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പപ്പായ തണ്ട് കടത്താൻ പാകത്തിന് ദ്വാരമിട്ട ശേഷം പ്ലാസ്റ്റിക് കുപ്പിയിൽ ഇട്ട് കഞ്ചാവ് പുകയ്ക്കുകയാണ് ചെയ്യുന്നത്. സംഘത്തിലെ ആളെണ്ണം അനുസരിച്ച് കുപ്പിക്ക് ദ്വാരം കൂട്ടും. അങ്ങനെയാകുമ്പോൾ മൂന്നോ നാലോ പേർക്ക് ഒരേസമയം പുക വലിക്കാം. ഉള്ളു പൊള്ളയായ പപ്പായ തണ്ടാണ് ഇതിന് ബെസ്റ്റ്. ഇക്കാരണം കൊണ്ട് തന്നെ പപ്പായക്ക് ഇത്തരം ചെറുപ്പക്കാരുടെ ഇടയിൽ വൻ ഡിമാൻ്റാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു.